കാംപസ് ക്രൂരത വീണ്ടും: ‘ശ്വാസംകിട്ടാതെ പിടഞ്ഞു, സിദ്ധാർഥനെ ഓർത്തു; പെൺകുട്ടികളെ രാത്രിയിൽ വിളിച്ചിറക്കി കരയിപ്പിക്കും’: SFI ക്കെതിരെ വെളിപ്പെടുത്തലുമായി വിദ്യാർത്ഥി

0
1688

എന്റെ കഴുത്തുഞെരിച്ച് തിരിച്ചു, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്, ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും എന്റെ കഴുത്തിലെ പിടിവിട്ടിരുന്നില്ല, അഭിജിത്ത്, അഭിമന്യു ഉൾപ്പെടെയുള്ളവരാണ് ഇതു ചെയ്തത്…….

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ പെൺകുട്ടികൾ അടക്കം നേരിടുന്നത് എസ്എഫ്ഐയുടെ നിരന്തര റാഗിങ്ങെന്ന് എംഎ മലയാളം വിദ്യാർഥിയും ചൊവ്വാഴ്ച രാത്രി എസ്എഫ്ഐക്കാരിൽനിന്നു മർദനമേൽക്കുകയും ചെയ്ത സാഞ്ചോസ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചതെന്നും ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും കഴുത്തിലെ പിടി വിട്ടില്ലെന്നും സാഞ്ചോസ് വെളിപ്പെടുത്തി. മനോരമ ഓൺലൈനിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘സർവകലാശാലയിലെ അധ്യാപകർ അടക്കം എസ്എഫ്ഐ പ്രവർത്തകരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോളജ് ഹോസ്റ്റലിൽ ഇടിമുറി ഉൾപ്പെടെയുണ്ട്. പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോഴും ഹോസ്റ്റലിൽ തങ്ങുകയാണ്.  കെഎസ്‌യുവിനു വേണ്ടി പ്രവർത്തിക്കുന്ന പെൺകുട്ടികൾ വരെ ആക്രമണം നേരിടേണ്ടി വരുന്നു. ആക്രമണവും റാഗിങ്ങും നേരിട്ടപ്പോൾ ജെ.എസ്.സിദ്ധാ‍ർഥനായിരുന്നു മനസ്സിൽ. രാത്രി പുറത്തുനിന്ന് ആഹാരം കഴിച്ച ശേഷം ഞാനും സുഹൃത്തും കൂടി ക്യാംപസിലേക്ക് വരികയായിരുന്നു. ക്യാംപസിൽ വാഹനവുമായി കയറിയ സുഹൃത്ത് സെൻട്രൽ സർക്കിളിന്റെ ഭാഗത്ത് എന്നെ ഇറക്കി.

സെക്യൂരിറ്റിയുടെ അനുവാദത്തോടെയാണ് സുഹൃത്തിനെ ക്യാംപസിൽ കയറ്റിയത്. ഞാൻ ഹോസ്റ്റലിലേക്ക് നടക്കുന്ന സമയത്ത് അവിടെ കൂടിനിന്ന എസ്എഫ്ഐക്കാർ ‘ഒരുത്തൻ വരുന്നുണ്ടെ’ന്ന് ഫോണിൽ പറയുന്നത് കേട്ടു. പകുതി വഴിയിൽവച്ച് എന്റെ സുഹൃത്തിനെ തടഞ്ഞു. മൂന്നു പേർ വണ്ടി കുറുകെ വച്ചാണ് അവനെ തടഞ്ഞത്. സുഹൃത്ത് എന്നെ വിളിച്ചപ്പോൾ ഞാൻ അങ്ങോട്ടു പോയി. ഈ സമയത്ത് റിസർച്ച് ഹോസ്റ്റലിലെയും മെൻസ് ഹോസ്റ്റലിലെയും എസ്എഫ്ഐക്കാർ അവിടേക്കെത്തി. പിന്നാലെ എന്നെ കഴുത്തിൽ പിടിച്ച് വലിച്ചെടുത്ത് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി.

ഞാൻ ഒരു കമ്പിയിൽ പിടിച്ച് ബലം പ്രയോഗിച്ചു. അപ്പോൾ എന്റെ വയറ്റിൽ പിടിച്ച് വലിച്ചെടുത്തു. പിന്നാലെ കഴുത്തുഞെരിച്ച് തിരിച്ചു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്. ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും എന്റെ കഴുത്തിലെ പിടിവിട്ടിരുന്നില്ല. അഭിജിത്ത്, അഭിമന്യു ഉൾപ്പെടെയുള്ളവരാണ് ഇതു ചെയ്തത്. എന്റെയും സുഹൃത്തിന്റെയും ഫോൺ പിടിച്ചുവാങ്ങി. 121ാമത്തെ മുറിയിൽ കൊണ്ടുപോയി ഞങ്ങളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. കെഎസ്‌യുവിനെ വളർത്താൻ പാടില്ലെന്നാണ് പറയുന്നത്. തെറിവിളിയും ബഹളവുമായിരുന്നു. കത്തിയെടുത്ത് മുന്നിൽവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഒരു ചോദ്യത്തിനു ഞാൻ നൽകിയ ഉത്തരം കള്ളമാണെന്നു പറഞ്ഞ് കാലിൽ ഷൂസ് ഞെരിച്ച് ചവിട്ടി. ഒരു തരത്തിൽ റാഗിങ് തന്നെയായിരുന്നു. ‘ഇനി സംഘടനാ പ്രവർത്തനം ചെയ്യാൻ പാടില്ല. നിന്നെ ഞങ്ങൾ നോക്കി വച്ചിരിക്കുകയായിരുന്നു. അടിക്കില്ലെന്നാണോ നീ വിചാരിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിന്നെ വെറുതെ വിട്ടിരിക്കുകയായിരുന്നു. നിനക്ക് മൊട അൽപം കൂടുതലാണ്’ എന്നൊക്കെയാണ് അവർ പറഞ്ഞത്. പൊലീസ് വരുന്നുവെന്ന് വിവരം കിട്ടുന്ന സമയത്താണ് ഞങ്ങളെ വിട്ടത്.

യൂണിറ്റ് പ്രസിഡന്റ് 100ൽ വിളിച്ച് അറിയിച്ചതിനു പിന്നാലെയാണ് പൊലീസെത്തിയത്. സർവകലാശാലയുടെ ഭാഗത്തുനിന്ന് ആരും സഹായിച്ചില്ല. സർവകലാശാല അധികാരികൾക്കും എസ്എഫ്ഐയെ പേടിയാണ്. കോഴ്സ് കഴിഞ്ഞ പലരും ക്യാംപസിലെ ഹോസ്റ്റലിൽ തങ്ങുന്നുണ്ട്. പഠിച്ച് 5 വർഷം കഴിഞ്ഞിട്ടും ഹോസ്റ്റലിൽനിന്ന് ഇറങ്ങാത്തവരുണ്ട്. പെൺകുട്ടികൾ അടക്കം ഇങ്ങനെ തങ്ങുന്നു. ഞങ്ങളുടെ ഓരോ പ്രവർത്തകരെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഹോസ്റ്റലിനകത്ത് ഇടിമുറി ഉൾപ്പെടെയുണ്ട്. സെക്യൂരിറ്റി നിർജീവമാണ്. ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നാണ് പറയുന്നത്. 

പെൺകുട്ടികളെ രാത്രി വനിതാ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി ഒന്നൊന്നര മണിക്കൂർ വരെ ഇരുത്തി കരയിപ്പിക്കും. മാർച്ചിലും ഏപ്രിലും ഇതൊക്കെ നടന്നതാണ്.  അധ്യാപകരിൽ പലരും എസ്എഫ്ഐയ്ക്ക് പിന്തുണയാണ്. പിഎച്ച്ഡിക്കാരുടെ തീസിസിൽ ഒപ്പിടില്ല, ഞങ്ങളുടെ അറ്റൻഡൻസ് വെട്ടിക്കുറയ്ക്കും. സിൻഡിക്കേറ്റിൽനിന്നും സെനറ്റിൽനിന്നും ഇവർക്ക് സഹായം കിട്ടുന്നുണ്ട്. ക്യാംപസിലെ ഒരു ക്യാമറയും പ്രവർ‌ത്തിക്കില്ല. അതൊന്നും പ്രവർത്തിക്കാൻ സമ്മതിപ്പിക്കില്ല. കെഎസ്‌യുവിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കു നേരെ ലൈംഗികചുവയോടെ പലതും സംസാരിക്കും. അവരെ ആക്രമിക്കുകയും മാല  പൊട്ടിക്കുകയും ചെയ്യും’’ – സാഞ്ചോസ് പറഞ്ഞു.

കേരള സർവകലാശാല ക്യാംപസ്, മർദനത്തിന് ഇരയായ സാഞ്ചോസ് നിലത്തിരിക്കുന്നു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക