മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് 125 കോടി പാതിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ എക്സിലാണ് പ്രഖ്യാപനം നടത്തിയത്. ചാമ്പ്യൻമാരായതോടെ ഐ.സി.സിയുടെ പ്രൈസ്മണിയായ 20.42 കോടിയും ഇന്ത്യൻ ടീമിന് ലഭിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയെ കലാശ പോരാട്ടത്തിൽ ഏഴ് റൺസിന് തകർത്താണ് ഇന്ത്യ രണ്ടാം ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെൻറിലുടനീളം ടീം അസാധാരണമായ മികവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചെന്നും എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനമെന്നും ജയ് ഷാ എക്‌സിൽ കുറിച്ചു.
അതേസമയം, ഇന്ത്യയോട് തോറ്റെങ്കിലും ദക്ഷിണാഫ്രിക്കക്ക് 1.28 മില്യൺ ഡോളർ (ഏകദേശം 10.67 കോടി രൂപ) സമ്മാനതുകയായി ലഭിക്കും. സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും ഐ.സി.സിയുടെ സമ്മാന തുക ലഭിക്കും. ഇരു ടീമുകൾക്കും 787,500 ഡോളർ (ഏകദേശം 6.5 കോടി രൂപ) ലഭിക്കും.
ബാർബഡോസിൽ ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ചാണ് ഇന്ത്യ 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടത്. 2013ൽ എം.എസ് ധോണിയുടെ നേതൃത്വത്തിൽ ചാമ്പ്യൻസ് ട്രോഫി കിരീടംചൂടിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്.
കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റേയും ഏകദിന ലോകകപ്പിന്റേയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ആസ്‌ത്രേലിയയോട് പരാജയപ്പെട്ടിരുന്നു.
