യമനിലെ ഹൂതികളുടെ ആക്രമണത്തിൽ തകർന്ന ചരക്കു കപ്പൽ ചെങ്കടലിൽ മുങ്ങി

0
2387

റിയാദ്: യമനിലെ ഹൂതികളുടെ ആക്രമണത്തിൽ തകർന്ന ചരക്കു കപ്പൽ ചെങ്കടലിൽ മുങ്ങി. ഹൂതികളുടെ ആക്രമണത്തിൽ മുങ്ങുന്ന രണ്ടാമത്തെ കപ്പലാണിത്. ഗസ്സയിലെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഹൂതികൾ കപ്പലാക്രമണം ആരംഭിച്ചത്. കപ്പൽ മുങ്ങിയതിന് പിന്നാലെ ചരക്കു നീക്ക കമ്പനികൾക്ക് അന്താരാഷ്ട്ര ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലൈബീരിയൻ പതാകയുള്ള കപ്പൽ ഗ്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ്. കപ്പലിൽ നാവികൻ നേരത്തെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് സൈന്യം നാവിക മേഖലയിൽ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധതത്തിന് ശേഷമുള്ള നാവിക മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. ഗസ്സ വിഷയത്തിൽ പോരാളി സംഘങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാൻ പിന്തുണയുള്ള ഹൂതികൾ ആക്രമണം തുടങ്ങുന്നത്. ഇതോടെ ഭൂരിഭാഗം കപ്പലുകളും റൂട്ട് മാറ്റിയിരുന്നു.

യമനിൽ യു.എസ് യുകെ ആക്രമണം തുടരുന്നുണ്ടെങ്കിലും പിൻവാങ്ങാൻ ഹൂതികൾ തയ്യാറായിട്ടില്ല. ഒരാഴ്ച മുമ്പ് ചെങ്കടലിൽ ഹൂത്തികൾ സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ട് ആക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള കപ്പലാക്രമണത്തിൽ കൊല്ലപ്പെട്ടത് നാല് നാവികരാണ്. അമ്പത് കപ്പലുകളാണ് ഇതുവരെ ഹൂതികൾ ലക്ഷ്യം വെച്ചത്.