‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’; കെ മുരളീധരനുവേണ്ടി വീണ്ടും ഫ്ലക്സ്ബോർഡുകൾ

0
1221

കോഴിക്കോട്: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനുവേണ്ടി വീണ്ടും കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ്ബോർഡുകൾ. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സിൽ ‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ എന്നാണ് എഴുതിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്ലക്സുകൾ ഉയർന്നിരുന്നു. ‘നയിക്കാൻ നായകൻ വരട്ടെ’, ‘പാർട്ടിയെ നയിക്കാൻ മുരളീധരൻ എത്തണം’, ‘നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്ളക്സുകളിലുണ്ടായിരുന്നത്. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.

ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്.

കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയിലെത്തിയ കെ മുരളീധരന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമതീരുമാനം അറിയിക്കുമെന്നാണ് സൂചന.