തിരഞ്ഞെടുപ്പ് വിജയം മുസ്‌ലിം ലീഗിനെ മത്ത് പിടിപ്പിച്ചിട്ടില്ല; സാദിഖലി തങ്ങള്‍

0
1038

മലപ്പുറം: തിരഞ്ഞെടുപ്പ് വിജയം മുസ്‌ലിം ലീഗിനെ മത്ത് പിടിപ്പിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. തിരഞ്ഞെടുപ്പ് വിജയം ലീഗിനെ മത്ത് പിടിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിനാണ് സാദിഖലി തങ്ങളുടെ മറുപടി. മറിച്ച് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജമാണ് ലഭിച്ചത്.

രാജ്യസഭ സീറ്റ് നല്‍കിയതിലൂടെ വലിയ ഉത്തരവാദിത്വമാണ് ഹാരിസ് ബീരാനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ശബ്ദമായി മാറാന്‍ അദ്ദേഹത്തിന് കഴിയണം. ഹാരിസ് ബീരാന്‍ ലീഗിന്റെ മാത്രം പ്രതിനിധിയല്ല, കേരളത്തിന്റെ പ്രതിനിധിയാണ്. പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും ധരിപ്പിച്ചിരുന്നു. ആവശ്യമെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മത്ത് ലീഗിനെ ബാധിച്ചുവെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിമസഭയില്‍ പറഞ്ഞത്. അതിന്റെ ഉദാഹരണമാണ് ഷംസുദ്ദീന്റെ പട്ടി പ്രയോഗം. സംസ്‌കാര സമ്പന്നനായ ഷംസുദ്ദീനില്‍ നിന്നും ഇത്തരം പദപ്രയോഗം പ്രതീക്ഷിച്ചില്ല. ലീഗിന് വരുന്ന മാറ്റമാണ് ഇത് കാണിക്കുന്നത്.

പ്രസ്താവന പിന്‍വലിച്ചെങ്കിലും പറയേണ്ടത് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. നാണവും ഉളുപ്പും ഉണ്ടോ എന്ന് ബഷീര്‍ ചോദിച്ചു. ഇതുവരെ കാണാത്ത ഈ രീതി വിജയത്തിന്റെ മത്ത് തലക്ക് പിടിച്ചതാണ് കാണിക്കുന്നത്. എല്‍ഡിഎഫിന്റെ പരാജയ കാരണം പരിശോധിക്കും. ജനങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാകും. ഇത് ആത്യന്തിക പരാജയം അല്ലെന്നും പിണറായി നിയസമഭയില്‍ പറഞ്ഞു. തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് നിലപാട് വ്യക്തമാക്കിയിരുന്നു.