താൻ സ്ഥാനാർഥിയാവാനില്ല, ആരെന്ന് പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. താൻ സ്ഥാനാർഥിയാവാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സ്ഥാനാർഥി ചർച്ചയിലേക്ക് കടന്നിട്ടില്ല.

മാധ്യമങ്ങളാണ് ചർച്ച തുടങ്ങിയത്. സാദിഖലി തങ്ങളാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അതിൽ പ്രതികരിക്കാൻ തനിക്ക് അവകാശമില്ലാത്തതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തങ്ങളോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിന് വലിയ വിജയമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തവണ എല്ലാ പാർട്ടികളും ഒരുമിച്ചാണ് മത്സരിക്കുന്നത്. എല്ലായിടത്തും സഖ്യമുണ്ട്. ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി റായ്ബറേലിയിൽ ജയിച്ചാൽ വയനാടിന് ലീഗ് അവകാശവാദമുന്നയിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗിന് രാജ്യസഭാ സീറ്റ് എന്നത് നേരത്തെ ചർച്ച ചെയ്തു തീരുമാനിച്ചതാണ്. അത് ഇനി മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.