ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം മുടങ്ങി; ഹൃദയ ശസ്ത്രക്രിയകൾ നിലച്ച് കോഴിക്കോട് ബീച്ച് ആശുപത്രി

കോഴിക്കോട് : ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിയതോടെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി.കോടികളുടെ കുടിശ്ശികയായതോടെയാണ് ഏജൻസികൾ ഹൃദയ ശസ്ത്രക്രിയക്കാവശ്യമായ സ്റ്റെൻ്റ്, ബലൂൺ എന്നിവയുടെ വിതരണം നിർത്തിയത്.

വിതരണക്കാർക്ക് കൊടുക്കാനുള്ള തുക കൊടുത്തു തീർക്കാതെ ശസ്ത്രക്രിയ മുടങ്ങുന്നത് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലും സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലും പതിവാണ്.

പുതിയ കാത്ത് ലാബ് സ്ഥാപിച്ചതിന് ശേഷം ഇത് അഞ്ചാമത്തെ തവണയാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നത്. ദിവസവും 50ന് മേൽ ആൻജിയോ പ്ലാസ്റ്റിയും പേസ്മേക്കർ ഘടിപ്പിക്കുന്ന ശസ്ത്രക്രിയയും ബീച്ച് ആശുപത്രിയിൽ നടക്കാറുണ്ട്.

നിലവിൽ ആൻജിയോ ഗ്രാം നടത്തിയ ശേഷം രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലെക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിലവിൽ നൂറു കണക്കിന് രോഗികളാണ് ശസ്ത്രക്രിയ കാത്തിരിക്കുന്നത്.

ബീച്ച് ആശുപത്രിയിലെ രോഗികൾ കൂടിയാകുമ്പോൾ മെഡിക്കൽ കോളജിലും പ്രതിസന്ധിയുണ്ടാകും. അതേസമയം വിതരണം നിർത്തുമെന്ന് നേരത്തെ അറിയിച്ചിട്ടും കുടിശ്ശികയുടെ കുറച്ച് ഭാഗം പോലും തരാൻ അധികൃതർ തയ്യാറായില്ലെന്ന് വിതരണക്കാരുടെ സംഘടന പറയുന്നു.