അവയവമാഫിയ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധി; രോഗവുമുള്ളവരെയും ചൂഷണം ചെയ്ത് തട്ടിപ്പ്

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയും രോഗങ്ങളും ഉള്ളവരെയാണ് അവയവദാനമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പൊലീസ്. അടുത്ത ബന്ധുക്കളെ ഉള്‍പ്പെടെ സ്വാധീനിച്ചാണ് അവയവദാനത്തിന് ആളുകളെ എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. അവയവദാനം നടത്തിയവര്‍ മൊഴിനല്‍കാന്‍ തയ്യാറാവാത്തതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

കുടുംബത്തിന്റെയും വ്യക്തികളുടേയും പിന്നോക്കാവസ്ഥ ചൂഷണം ചെയ്താണ് പ്രധാനമായും അവയവദാനമാഫിയ പ്രവര്‍ത്തിക്കുന്നത്.

ആദ്യഘട്ടത്തില്‍ സഹായത്തിനെന്ന പേരില്‍ അടുത്തു കൂടുന്നവര്‍ പിന്നീട് അവയവദാനത്തിനായി പ്രേരിപ്പിക്കുകയാണ് പതിവെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പൊലീസ് തന്നെ വ്യക്തമാക്കുന്നു. പത്ത് ലക്ഷം രൂപയാണ് സാധാരണ ഗതിയില്‍ ദാതാവിന് ലഭിക്കുക. വീട്ടിലെ ദാരിദ്ര്യവും അവയവം വില്‍ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

നിയവവിരുദ്ധ പ്രവര്‍ത്തിയായതിനാല്‍ ദാതാക്കള്‍ക്കെതിരെയും കേസെടുക്കും. അതുകൊണ്ട് തന്നെ ഇക്കാര്യം വെളിപ്പെടുത്താന്‍ ദാതാക്കളും തയ്യാറാവില്ല. വ്യക്കദാനത്തിലെ കര്‍ശന നിയന്ത്രണങ്ങള്‍ സുതാര്യമാക്കിയാല്‍ ഒരു പരിധിവരെ ഈ മേഖലയിലെ മാഫിയവത്കരണത്തിന് തടയിടാനാകുമെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്.