”ഓരോ മണിക്കൂറിലും വിദ്വേഷം, നുണകൾ, മിണ്ടാതെ തെരഞ്ഞടുപ്പ് കമ്മീഷൻ”: മോദിയുടെ പ്രസംഗങ്ങൾക്കെതിരെ സ്റ്റാലിൻ

0
1333

ചെന്നൈ: സംസ്ഥാനങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

സമാജ്‌വാദി പാർട്ടിയും (എസ്.പി) കോൺഗ്രസും അവരുടെ ദക്ഷിണേന്ത്യൻ സഖ്യകക്ഷികളും ഉത്തര്‍പ്രദേശിനെയും സനാതൻ ധർമ്മത്തെയും അപമാനിച്ചെന്നും എന്നാൽ ഇരു പാർട്ടികളും മൗനം പാലിക്കുകയാണെന്നും അടുത്തിടെ ഒരു റാലിയിൽ മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സ്റ്റാലിന്‍.

”ഓരോ മണിക്കൂറിലും വിദ്വേഷത്തിന്റെ വിത്ത് പാകി ദിവസവും മോദി, പുതിയ നുണകൾ പ്രചരിപ്പിക്കുകയാണ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റ മഹത്വം മറക്കുകയാണ് അദ്ദേഹം. മോദിയുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ ആശ്ചര്യപ്പെടാറുണ്ട്, എന്താണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ സത്യത്തിന്റെ വില എന്ന്?”- സ്റ്റാലിന്‍ പറഞ്ഞു.

”പ്രധാനമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസംഗങ്ങളും അവ തടയുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനവും രാജ്യത്തെ പൗരന്മാർ ഞെട്ടലോടെയും നിരാശയോടെയുമാണ് വീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ പിന്നാക്കക്കാര്‍ക്ക് ഗുണകരമാകുന്ന സംവരണത്തെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. പക്ഷേ, പകരം വിദ്വേഷം പടർത്തുകയാണ്”- സ്റ്റാലിന്‍ പറഞ്ഞു.

ബി.ജെ.പി വ്യാജവാർത്തകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് യൂട്യൂബർ മനീഷ് കശ്യപിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി സ്റ്റാലിൻ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടില്‍ ബിഹാറി കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിക്കുന്ന വ്യാജവീഡിയോകള്‍ പങ്കുവെച്ച കേസില്‍ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബറാണ് മനീഷ് കശ്യപ്. ഇദ്ദേഹം പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.

”മോദിയുടെ വിദ്വേഷ പ്രചാരണം പരാജയപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തെ തന്റെ സർക്കാരിൽ അദ്ദേഹത്തിന് വീമ്പിളക്കാൻ ഒന്നുമില്ല, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ക്ഷേമപദ്ധതികളെ ഇകഴ്ത്താൻ പ്രധാനമന്ത്രി ധൈര്യപ്പെട്ടിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.