അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

0
1074

ന്യൂഡൽഹി: അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരോട് ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം. അഴിമതിക്കാര്‍ പാവപ്പെട്ടവരുടെ പണം അപഹരിക്കുകയും ദുരുപയോഗിക്കുകയും ചെയ്തു, അ പണം അവര്‍ക്ക് തിരിച്ച് കിട്ടണമെന്നും മോദി അഭിപ്രായപ്പെട്ടു.

‘ഇതിനായി നിയമപരമായ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് മാറ്റണം. ഞാനത് ചെയ്യും. നിയമവിദഗ്ധരുടെ സഹായം ഇതിനായി തേടിയിരിക്കുകയാണ്. നിയമസംവിധാനത്തോട് ഈ വിഷയത്തില്‍ ഉപദേശം തേടിയിട്ടുണ്ട്’. എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയ പണത്തിന്റെ കൂമ്പാരം എന്തുചെയ്യുമെന്ന ചോദ്യത്തോടായിരുന്നു മോദിയുടെ പ്രതികരണം.

ഇന്ത്യന്‍ പീനല്‍കോഡിന് പകരം കൊണ്ടുവരുന്ന ന്യായ് സംഹിതയില്‍ ഇതിനായി ചില വകുപ്പുകള്‍ ആലോചിക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതുവരെ 1.25 ലക്ഷം കോടി രൂപ ഈ നിലയില്‍ പിടിച്ചെടുത്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗാളിലെയും കേരളത്തിലെയും ഇഡി കേസുകളെക്കുറിച്ചും ബിഹാറില്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട ഭൂമിക്ക് പകരം ജോലി അഴിമതിയെക്കുറിച്ചും പ്രധാനമന്ത്രി അഭിമുഖത്തില്‍ സൂചിപ്പിച്ചു.

‘രണ്ട് വിധത്തിലുള്ള അഴിമതിയെക്കുറിച്ചാണ് പറയുന്നത്. ഒന്ന് വലിയ കച്ചവടങ്ങളിലൂടെ നടത്തിയതാണ്, അതിലെ ഇടപാട് രഹസ്യമായി തുടരുകയാണ്. ഇതാണ് പ്രശ്‌നം. ഭൂരിപക്ഷം കേസുകളിലും നിഷ്‌കളങ്കരായ ആളുകളാണ് ഇതിന് വിലകൊടുക്കേണ്ടി വന്നിട്ടുള്ളത്.’ അധ്യാപകരെ നിയമിക്കുന്നതിന് അഴമതി നടന്ന ബംഗാളിലെ കേസിനെ ഇതിന് ഉദാഹരണമായി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു.