എയർ ഇന്ത്യ സമരം മൂലം ഭാര്യയുടെ യാത്ര മുടങ്ങി; അവസാനമായൊന്നു കാണാതെ പ്രവാസി യുവാവിന്റെ മരണം

0
2892

തിരുവനന്തപുരം: പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാൻ അവസരം കിട്ടാതെ നമ്പി രാജേഷ് (40) യാത്രയായി. കഴിഞ്ഞ 7 ന് മസ്കത്തിൽ തളർന്നു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കരമന നെടുങ്കാട് റോഡ് ടിസി 45/2548 ‍ൽ നമ്പി രാജേഷിനെ കാണാൻ 8 ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഭാര്യ അമൃത സി.രവി ടിക്കറ്റ് ബുക്ക് ചെയ്തത്. 

രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. അടിയന്തരമായി മസ്കത്തിൽ എത്തണമെന്നു കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. അടുത്ത ദിവസം പകരം ടിക്കറ്റ് നൽകാമെന്ന വെറുംവാക്കു പറഞ്ഞ് അവർ തിരിച്ചയച്ചു. 9 നും അമൃത ടിക്കറ്റ് കിട്ടുമോയെന്ന് അന്വേഷിച്ചെങ്കിലും സമരം തീരാത്തതിനാൽ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഒടുവിൽ യാത്ര റദ്ദാക്കി. 

ഇന്നലെ രാവിലെ ആശുപത്രിയിൽ നമ്പി രാജേഷ് മരിച്ചു. ഭർത്താവിനെ അവസാനമായൊന്നു കാണാൻ കഴിയാത്ത വേദനയിലാണ് അമൃതയും കുടുംബവും. നഴ്സിങ് വിദ്യാർഥിനിയാണ് അമൃത. മസ്കത്തിൽ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ വിദ്യാർഥികളാണ്.