ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം സഊദിയിലെ റിയാദിൽ മരണമടഞ്ഞ കന്യാകുമാരി മുളൻകുഴി സ്വദേശി ചെല്ലപ്പൻ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിയത് 14 മണിക്കൂർ വൈകി.
നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന സുരേഷ് റിയാദിലെ സുമേഷി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. രണ്ട് ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബന്ധുവിനൊപ്പം നാട്ടിലേക്കയച്ചെങ്കിലും, രാവിലെ 8.10 ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിൽ സുരേഷിൻ്റെ ബോഡി എത്തിയില്ല.
റിയാദിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മൃതദേഹം അയക്കുന്നതിൽ വന്ന വീഴ്ച്ചയാണ് വൈകുന്നതിന്ന് കാരണമായത്. പിന്നീട് രാത്രി 10.30നാണ് മൃതദേഹം നാട്ടിലെത്തുന്നത്. 14 മണിക്കൂറിൽ കൂടുതൽ വൈകിയതിനാൽ തന്നെ ബന്ധുക്കൾ നേരെ സംസ്കാര ചടങ്ങുകളിലേക്ക് കടക്കുകയായിരുന്നു.
പതിനഞ്ച് വർഷമായി റിയാദിലെ ബത്ഹയിൽ താമസിക്കുന്ന സുരേഷിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് സുമേസി ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സുനിത. സുബിത, സുബി എന്നിവർ മക്കളാണ്.