റിയാദ്: സഊദിയിലേക്കുള്ള വിവിധ തരം വിസകളുടെ നടപടികൾക്കായി 110 രാജ്യങ്ങളിൽ 200 സേവന കേന്ദ്രങ്ങൾ ഈ വർഷാവസാനത്തോടെ തുറക്കുമെന്ന് അധികൃതർ. നിലവിൽ 45 ലധികം രാജ്യങ്ങളിൽ 190 ലധികം കേന്ദ്രങ്ങളുണ്ട്.
ഇത് കൂടാതെയാണ് 110 രാജ്യങ്ങളിലായി 200 ലധികം വിസ സേവന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള സൗദി കമ്പനി ഫോർ വിസ ആൻഡ് ട്രാവൽ സൊല്യൂഷൻസ് (തഅ്ശീർ) സി.ഇ.ഒ ഫഹദ് അൽ അമൂദ് പറഞ്ഞു. മദീനയിൽ നടക്കുന്ന ഉംറ, സിയാറ ഫോറത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഒരു സ്വകാര്യ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തൊഴിൽ, ടൂറിസം, തീർഥാടനം, പഠനം, സന്ദർശനം, ബിസിനസ് തുടങ്ങി ഏത് ആവശ്യങ്ങൾക്കുമുള്ള വിസകളുടെ സർവിസ് നടപടികൾ പൂർത്തീകരിക്കാൻ ലോകമെമ്പാടും വിസ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ ഗവൺമെൻറ് നേരത്തെ തീരുമാനം എടുത്തിരുന്നു. അത് നടപ്പാക്കുന്നതിന് ആരംഭിച്ച സംവിധാനമാണ് ‘തഅ്ശീർട’.