അബ്ദു റഹീം തിരിച്ചെത്തിയാൽ ജോലി നൽകും; ബോബി ചെമ്മണ്ണൂർ

0
3030

കോഴിക്കോട്: അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഡ്രൈവർ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദുൽ റഹീം കഴിഞ്ഞ പതിനെട്ട് വർഷമായി ജയിലിലാണ്.

ഇത്രയും ദീർഘകാലത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തുന്ന അബ്ദുൽ റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തൻ്റെ റോൾസ്റോയ്സിൻ്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയിരിക്കുന്നത്.

അബ്ദുൽ റഹീമിൻ്റെ ജീവൻ രക്ഷിക്കാനായി ഇത്രയും വലിയൊരു തുകസമാഹരിച്ച് നൽകാനുള്ള ഉദ്യമത്തിൽ പങ്കാളിയായതിൽ അഭിമാനമുണ്ടെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.

റഹീമിൻ്റെ കൈതട്ടി ജീവൻരക്ഷാ ഉപകരണം നിലച്ച് സ്പോൺസറുടെ മകൻ അനസ് അബദ്ധത്തിൽ മരിച്ചിരുന്നു. ഈ സംഭവത്തിൽ വധശിക്ഷയ്ക്ക് വിധേയനായി പതിനെട്ട് വർഷമായി സൗദിയിലെ ജയിലിൽ കഴിയുകയാണ് റഹീം. റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാൻ അനസിൻ്റെ കുടുംബം 34 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഈ തുക സംഭരിക്കുവാന്‍ ബോബി ചെമ്മണ്ണൂർ മുൻകൈ എടുത്തിരുന്നു.

കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്‍ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് കള്ളക്കഥയുണ്ടാക്കി.

റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.