ജിദ്ദ: ജീവകാരുണ്യ പ്രവർത്തനത്തിനായി ‘ഇഹ്സാൻ’ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി റമസാനിൽ ധനസമാഹരണം നടത്താൻ സൽമാൻ രാജാവ് അനുമതി നൽകി. മാർച്ച് 15ന് വൈകീട്ട് ക്യംപയിൻ ആരംഭിക്കും. ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ള ഭരണമെന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രത്യേക ശ്രദ്ധയും പരിഗണനയുമാണ് നൽകുന്നത്.
റമസാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനുള്ള അവസരം ഒരുക്കുകയും സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ഈ ദേശീയ ക്യംപയി നിന്റെ ലക്ഷ്യമാണ്. ഇഹ്സാൻ പ്ലാറ്റ്ഫോം ആരംഭിച്ചത് മുതൽ രാജാവും കിരീടാവകാശിയും നൽകുന്ന പിന്തുണക്ക് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽ ഖസബി നന്ദി അറിയിച്ചു.
മുൻ ക്യംപയിനുകളിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. ഇത്തവണ നാലാം പതിപ്പിലെത്തുമ്പോൾ അത് കൂടുതൽ വിപുലപ്പെടുമെന്നും അൽ ഖസബി പറഞ്ഞു. മൂന്നാം പതിപ്പിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. അതിലെത്തിയ സംഭാവനകൾ ആകെ 76 കോടി റിയാലായിരുന്നു. ഇത് 3,98,000 ലധികം ആളുകൾക്ക് സഹായം എത്തുന്നതിന് വിനിയോഗിച്ചു.
കഴിഞ്ഞ വർഷം റമസാൻ 27ന് 24 മണിക്കൂറിനുള്ളിൽ ലഭിച്ച സംഭാവനകൾ ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന സംഭാവനയായി ഗിന്നസ് റെക്കോഡ് നേടിയിരുന്നു.
Ehsan.sa എന്ന സൈറ്റ് വഴിയോ അല്ലെങ്കിൽ ഏകീകൃത നമ്പർ 8001247000 വഴിയോ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാനാവുമെന്നും ഡോ. മാജിദ് അൽ ഖസബി വിശദീകരിച്ചു.
