പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവും, ആലപ്പുഴ മണ്ഡലത്തിലെ കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വവും ആയുധമാക്കി കോൺഗ്രസിനെതിരെ ഇടത് മുന്നണിയുടെ പ്രചാരണം. ഇന്ന് കോൺഗ്രസായി നിൽക്കുന്നവർ നാളെ ബിജെപി ആകില്ല എന്നതിന് എന്ത് ഉറപ്പെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അനിൽ ആന്റണിയെയും, പദ്മജയെയും കോൺഗ്രസ് തീറ്റി പോറ്റി വളർത്തിയത് ബിജെപിയിലേക്ക് പോകാനെന്നും പിണറായി വിജയന്റെ പരിഹാസം.
തെരഞ്ഞെടുപ്പ് ഗോദയിലെ സ്ഥാനാർഥി ചിത്രം തെളിയുമ്പോൾ ഇടതുമുന്നണി ആയുധമാക്കുന്നത് കോൺഗ്രസിന്റെ വിശ്വാസ്യതയാണ്. ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, തൊടുത്തതൊക്കെയും ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്കിനെപ്പറ്റി. വേണ്ടിവന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന ആളാണ് കെപിസിസി പ്രസിഡന്റ് എന്നും മുഖ്യമന്ത്രിയുടെ പരിഹാസം.
രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപി ആയിരിക്കെ കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നതിനേയും ഇടതുപക്ഷം ചർച്ചയാക്കുന്നു. സ്ഥാനാർത്ഥിത്വം ബിജെപിയുമായുള്ള ഡീലാണോയെന്ന് സംശയമുണ്ടെന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ സ്ഥാനാർത്ഥിത്വം രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ഡീലിന്റെ ഭാഗമെന്ന് എംഎ ബേബി വിമർശിച്ചു.
നഷ്ടപ്പെടുന്ന രാജ്യസഭാ സീറ്റിനെ മറികടക്കേണ്ടത് എങ്ങനെയെന്നു അറിയാമെന്നായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി. ബിജെപിയെ തോൽപ്പിക്കാനാവശ്യമായ സംഖ്യയാണ് കോൺഗ്രസിന്റെ ടാർഗെറ്റെന്നും കെ എസി വേണുഗോപാൽ പറഞ്ഞു.