ന്യൂഡൽഹി: നിരോധിത സംഘടനയായ ‘സിമി’ അംഗം ഹനീഫ് ഷെയ്ഖിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ കേസുമായി ബന്ധപ്പെട്ട് 2001 മുതൽ പൊലീസ് ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു.
‘സിമി’യുടെ ഇസ്ലാമിക് മൂവ്മെന്റ് മാസികയുടെ ഉർദു പതിപ്പിന്റെ എഡിറ്ററായിരുന്നു ഹനീഫ്. ഹനീഫ് ഹുദായി എന്ന പേരിലാണ് ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്.
മഹാരാഷ്ട്രയിലെ ഭുസാവലിലാണ് ഹനീഫ് താമസിച്ചിരുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് സിങ് പറഞ്ഞു. മഹാരാഷ്ട്രയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരളം, കർണാടക എന്നിവിടങ്ങളിൽ ഇയാൾ ‘സിമി’ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
യുവാക്കളെ ‘സിമി’യിലേക്ക് ആകർഷിക്കുന്നതിനായി ക്ലാസുകളും നൽകി. 2002ലാണ് ഹനീഫിനെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അതിനിടെ, മുഹമ്മദ് ഹനീഫ് എന്ന പേര് ഇയാൾ മാറ്റിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തിൽ അധ്യാപകനായി ഹനീഫ് ജോലിനോക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് തന്ത്രപൂർവം ഇയാളെ പിടികൂടുകയായിരുന്നു.