പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

0
1235

തിരുവനന്തപുരം: പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. തുടർന്ന് മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നയാസിന്‍റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്ന് അയൽവാസികളും ആശാ വർക്കർമാരും പോലീസിൽ മൊഴി നൽകി.

വീട്ടില്‍ നടന്ന പ്രസവത്തിനിടെ ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കാരയ്ക്കാമണ്ഡപം വെള്ളായണിയില്‍ വാടകക്ക് താമസിക്കുന്ന ഷെമീറ ബീവിയും നവജാത ശിശുവും മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷെമീറയ്ക്ക് പ്രസവ വേദനയുണ്ടായയത്. അമിത രക്തസ്രാവമുണ്ടായ ഷെമീറ ബോധരഹിതയായി. ഉടന്‍ തന്നെ പ്രദേശവാസികള്‍ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരിച്ചിരുന്നു. അക്യുപങ്ചര്‍ ചികിത്സയാണ് ഷെമീറയ്ക്ക് നല്‍കിയിരുന്നതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.

അക്യുപങ്ചര്‍ ചികിത്സ അറിയാവുന്ന നയാസിന്‍റെ ആദ്യ ഭാര്യയിലെ മകളെയും ഷെമീറയ്ക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറന്മൂട് സ്വദേശി ഷിഹാബിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ പ്രസവിക്കാന്‍ നയാസ് നിര്‍ബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

ഷെമീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ടെങ്കിലും നയാസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് ആശാവർക്കമാരും പൊലീസിനോട് പറഞ്ഞു. റെസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഷെമീറ പാലക്കാട് സ്വദേശിനിയാണ്, നയാസ് തിരുവനന്തപുരം പൂന്തുറ സ്വദേശിയും. നയാസിന്‍റെ രണ്ടാം വിവാഹമാണിത്.