മക്ക: ഹജ്ജ് വേളയിൽ മക്കയിലും പുണ്യ സ്ഥലങ്ങളിലും ശരിയായ താമസസൗകര്യം ഒരുക്കുന്നതിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടായാൽ ആഭ്യന്തര തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
മക്കയിലെയും പുണ്യ സ്ഥലങ്ങളിലെയും നിയുക്ത താമസസ്ഥലത്ത് എത്തിയ ശേഷം താമസ സൗകര്യം ലഭിക്കാൻ രണ്ട് മണിക്കൂറിലധികം വൈകിയാൽ തീർഥാടകൻ്റെ പാക്കേജിൻ്റെ മൂല്യത്തിൻ്റെ 10 ശതമാനം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ തീർഥാടകർക്ക് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാം.
രണ്ടാം തവണയും ബന്ധപ്പെട്ട അധികാരികൾ ലംഘനം ആവർത്തിക്കുന്നത് നിരീക്ഷിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരത്തിൻ്റെ ശതമാനം പാക്കേജിൻ്റെ മൂല്യത്തിൻ്റെ പരമാവധി 15 ശതമാനമായി വർദ്ധിപ്പിക്കും. സേവനം നൽകുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ താമസമൊരുക്കും.