ഭരണകക്ഷി നേതാക്കൾ ‘മുങ്ങി’; ജനരോഷത്തിന് ഇരയായത് പ്രതിപക്ഷ എംഎൽഎമാർ

0
1784

വയനാട്ടിലെ അതിഗുരുതര സാഹചര്യം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, മന്ത്രിമാരുടെ സംഘം ജില്ലയിലേക്ക്

പുൽപ്പള്ളി: ഭരണകക്ഷി നേതാക്കൾ പുൽപ്പള്ളിയിലേക്കു തിരിഞ്ഞുനോക്കാത്തതിനാൽ ജനരോഷത്തിന് ഇരയായത് പ്രതിപക്ഷ എംഎൽഎമാരായ ടി.സിദ്ദിഖും ഐ.സി.ബാലകൃഷ്ണനും. പാക്കത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാൽ പോളിന്റെ മൃതദേഹവുമായി ആയിരക്കണക്കിനാളുകളാണു പുൽപ്പള്ളി ടൗണിൽ പ്രതിഷേധിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ സമാധാനപരമായി തുടങ്ങിയ സമരം ഒടുവിൽ ലാത്തിച്ചാർജിലേക്കു വരെ എത്തി.

ഒരാഴ്ച മുൻപ് പടമല പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ മാനന്തവാടിയിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. അന്ന് സ്ഥലത്തെത്തിയ ഒ.ആർ.കേളു എംഎൽഎ, ജില്ലാ കലക്ടർ, പൊലീസ് മേധാവി എന്നിവരെയാണ് നാട്ടുകാർ നടുറോഡിൽ പൊരിവെയിലത്ത് നിർത്തിയത്. എന്നാൽ ഇന്ന് ജനരോഷത്തിന് ഇരയാകേണ്ടി വന്നത് പ്രതിപക്ഷ എംഎൽഎമാർക്കാണ്. പ്രതിഷേധം തുടങ്ങിയപ്പോൾ തന്നെ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പ്രതിഷേധം നിയന്ത്രിക്കുന്നതിന് അവർ പരിശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ കലി തുള്ളി നിൽക്കുന്ന ജനത്തോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലാത്ത അവസ്ഥയായിരുന്നു.

പുൽപ്പള്ളിയിൽ ജനരോഷത്തെ തുടർന്ന് എംഎൽഎമാരായ ടി.സിദ്ദിഖിനെയും ഐ.സി.ബാലകൃഷ്ണനെയും പൊലീസ് സംരക്ഷണയിൽ സ്ഥലത്തുനിന്നു മാറ്റുന്നു

ഇതിനിടെ എംഎൽഎമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. അജീഷിന്റെ കുടുംബത്തിനു പ്രഖ്യാപിച്ച എല്ലാ സഹായവും പോളിന്റെ കുടുംബത്തിനും നൽകാമെന്നു രേഖാമൂലം തീരുമാനമായി. ഈ തീരുമാനം പറയാനായി എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടത്. ആവശ്യങ്ങൾ അംഗീകരിച്ചെന്നും മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. പത്തു ലക്ഷം അടുത്ത പ്രവൃത്തി ദിവസം നൽകുമെന്നും ബാക്കി 40 ലക്ഷത്തിനു ശുപാർശ നൽകുമെന്നും പറഞ്ഞു. 40 ലക്ഷത്തിനു ശുപാർശ നൽകുമെന്നു പറഞ്ഞത് പ്രതിഷേധക്കാർ അംഗീകരിക്കാൻ തയാറായില്ല. പ്രതിഷേധക്കാർ എംഎൽഎമാർക്കു നേരെ തിരിഞ്ഞു. ഇവരെ പ്രതിഷേധക്കാർ തള്ളി പിന്നിലേക്കു കൊണ്ടുപോയി. ഇതിനിടെ കുപ്പിയേറും കസേരയേറും തുടങ്ങി. ബസ് സ്റ്റാൻഡിന്റെ ഒരുമൂലയിലേക്കാണ് എംഎൽഎമാരെ തള്ളിക്കൊണ്ടുപോയത്. എംഎൽഎമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസ് ലാത്തി വീശി.

ഒരു പൊലീസുകാരനും രണ്ടു പ്രതിഷേധക്കാർക്കും പരുക്കേറ്റു. ഇതോടെ പ്രതിഷേധ സമരത്തിനെത്തിയ കോൺഗ്രസ് പ്രവർത്തകർ എംഎൽഎമാരുടെ സംരക്ഷണം ഏറ്റെടുത്തു. കോൺഗ്രസ് പ്രവർത്തകർ എംഎൽഎമാർക്കു ചുറ്റും പ്രതിരോധം തീർത്തു. പൊലീസും എംഎൽഎമാർക്കു ചുറ്റും നിന്നു. തുടർന്ന് പൊലീസ് വലയത്തിൽ ഇവരെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. ആളുകളെ അനുനയിപ്പിച്ച് മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയശേഷമാണ് എംഎൽഎമാരെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും കോൺഗ്രസ് പ്രവർത്തകരും ചേർന്നു സ്ഥലത്തുനിന്നു മാറ്റിയത്.

ജില്ലയിലെ ഏക ഭരണകക്ഷി എംഎൽഎ ആയ ഒ.ആർ.കേളു എവിടെ എന്നായിരുന്നു ജനം ചോദിച്ചതെന്ന് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഭരണകക്ഷിയുടെ എംഎൽഎ പോയിട്ട് ഉത്തരവാദിത്തപ്പെട്ട ഒരു നേതാവു പോലും ആ വഴിക്ക് വന്നില്ല. വന്നിരുന്നെങ്കിൽ അടികിട്ടുമെന്ന് അവർക്ക് ഉറപ്പായിരുന്നു. എംഎൽഎമാർക്ക് നേരെ കയ്യേറ്റം നടന്നതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഐ.സി.ബാലകൃഷ്ണൻ ആരോപിച്ചു.

അതേസമയം, ജില്ലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മന്ത്രിമാര്‍ വയനാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂ വകുപ്പുമന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വയനാട്ടിലെ അതിഗുരുതര സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രധാനപ്പെട്ട മറ്റു ചില തീരുമാനങ്ങളും കൈക്കൊണ്ടെന്നാണ് വിവരം.

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത്