ദുബൈ: ഇന്ത്യയിൽ അനേകം മാറ്റങ്ങൾ ഉണ്ടായെന്നും ശുചിത്വം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടായെന്നും മോദി.
ദുബൈയിലെ ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു.
വനിതകൾക്ക് പാർലമെന്‍റില്‍ സംവരണം വരെ നൽകി. സര്‍ക്കാര്‍ സേവനങ്ങൾ ആരും ചൂഷണം ചെയ്യാതിരിക്കാൻ മുൻഗണന നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കി അഴിമതി അവസാനിപ്പിച്ചു. വിശ്വ സൗഹൃദം ആണ് ഇന്ത്യ മുന്നോട്ടു വെയ്ക്കുന്നത്. ക്രിപ്റ്റോ കറൻസി, എഐ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായ നിയമ ങ്ങൾ ഉണ്ടാകണം. ലോകത്തെ നിയമങ്ങളും രാജ്യത്തിന്റെ താല്പര്യവും കണക്കിലെടുത്ത് ഇന്ത്യ ഇക്കാര്യത്തിൽ കാര്യങ്ങൾ ചെയ്യുന്നതായും മോദി പറഞ്ഞു. കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിൽ നേരെ മറിച്ചാണ് സംഭവിച്ചത് എന്ന് മോദി പറഞ്ഞു.
അതേസമയം യുഎഇ പ്രവാസികള്‍ ഉറ്റുനോക്കുന്ന അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ അരങ്ങേറുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പൂജ ചടങ്ങുകളോടെ ഏഴ് ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിന്റെ സമർപ്പണചടങ്ങ് നടക്കുക.