കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബിജെപിക്ക് ഒരു പാർട്ടിയെ മാത്രമേ പേടിയുള്ളൂ. അത് ആം ആദ്മിയാണ്. ആപ്പിൻ്റെ വിജയം തടയാൻ ആർക്കും കഴിയില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കെജ്‌രിവാൾ.
പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്സഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്രയധികം ജനക്ഷേമ പ്രവർത്തനങ്ങൾ ആം ആദ്മി പാർട്ടി പൂർത്തിയാക്കിയാൽ ആപ്പിൻ്റെ വിജയം തടയാൻ ആർക്കും കഴിയില്ലെന്ന ഭയമാണ് ബിജെപിക്ക്. ഏഴ് ലോക്സഭാ സീറ്റുകളും എഎപിക്ക് നൽകാനാണ് ഡൽഹി ജനതയുടെ തീരുമാനം. പഞ്ചാബിലെ ജനങ്ങൾ 13 ലോക്സഭാ സീറ്റുകളും ഞങ്ങൾക്ക് തന്നാൽ…നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും…ആം ആദ്മി പാർട്ടിയെ മാത്രമാണ് ബിജെപി ഭയക്കുന്നത്’ – അദ്ദേഹം പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങളിൽ (ഡൽഹിയും പഞ്ചാബും) സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. കഴിഞ്ഞ 75 വർഷമായി അഴിമതി നിറഞ്ഞ സർക്കാരുകളുടെ കീഴിലായിരുന്നു പഞ്ചാബ്. എന്നാൽ 75 വർഷത്തിനിടെ ആദ്യമായാണ് പഞ്ചാബ് സർക്കാർ ഒരു സ്വകാര്യ പവർ പ്ലാൻ്റ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാരിൻ്റെ പുതിയ പദ്ധതിയായ ‘ഘർ ഘർ മുഫ്‌റ്റ് റേഷൻ’ (റേഷൻ വാതിൽപ്പടി വിതരണം) സംസ്ഥാനത്തെ റേഷൻ മാഫിയയെ ഇല്ലാതാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.