റിയാദ്: ഗതാഗത ലോജിസ്റ്റിക് മേഖലയിൽ സഊദി വൽക്കരണം നടപ്പിലാക്കുന്നു. ഇതുവഴി 23,000 തൊഴിലുകളാണ് സഊദികൾക്ക് ലഭ്യമാവുക. 28ഓളം തൊഴിലുകളിൽ നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കും. ആഗോളതലത്തിൽ സൗദിയെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.
ലോജിസ്റ്റിക് വ്യവസായത്തിൽ സൗദി പൗരന്മാരുടെ സംഭാവന വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നാമത് ഖാസിം യൂത്ത് എംപവർമെന്റ് ഫോറത്തിൽ വെച്ച് ഗതാഗത സഹമന്ത്രി അഹമ്മദ് ബിൻ സുഫ്യാൻ അൽ-ഹസ്സനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മേഖലയിൽ പൗരന്മാരുടെ പ്രാതിനിത്യം വർധിപ്പിക്കാൻ നിരവധി സംരംഭങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്. സൗദി ലോജിസ്റ്റിക്സ് അക്കാദമിയും സൗദി റെയിൽവേ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഇതിൽ പ്രധാനപ്പെട്ടതാണ്. 450 പേർ നിലവിൽ ലോജിസ്റ്റിക്സ് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കി. മേഖലയിലെ 23,000 ജോലികൾ സൗദി പൗരന്മാർക്ക് ലഭ്യമാക്കും.