സഊദിയില്‍ നല്ല വിശേഷം; ശരാശരി ആയുര്‍ദൈര്‍ഘ്യം 77.6 വയസ്സായി വര്‍ധിച്ചു

0
1454

റിയാദ്: ആരോഗ്യ-വൈദ്യ രംഗത്തെ പുരോഗതിയുടെയും ജീവിത നിലവാരം ഉയര്‍ന്നതിന്റെയും ഫലമായി സൗദി അറേബ്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം വീണ്ടും വര്‍ധിച്ചു. രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുസ് 2023ലെ കണക്കനുസരിച്ച് 77.6 വയസ്സാണ്.

കൊണ്ട് ശരാശരി ആയുര്‍ദൈര്‍ഘ്യം 3.6 വയസ്സാണ് വര്‍ധിച്ചത്. പൗരന്മാരുടെയും പ്രവാസികളുടെയും ജീവിതനിലവാരവും ആരോഗ്യപരിപാലനവും വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങളും തീരുമാനങ്ങളുമാണ് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണം.

സഊദി വിഷന്‍-2030 ലക്ഷ്യങ്ങളിലൊന്നായ ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ പരിവര്‍ത്തന പ്രക്രിയയെയും 2023 ലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളെയും കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. നടത്തം പോലുള്ള വ്യായാമങ്ങള്‍ പ്രചരിപ്പിക്കുക, ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, കലോറി വിവരങ്ങള്‍ സമൂഹത്തിന് നല്‍കി അവരെ ബോധവാന്‍മാരാക്കുക, രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നതിന് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുക എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്.

കഴിഞ്ഞ വര്‍ഷം 10 ലക്ഷം ആളുകള്‍ പ്രമേഹമുണ്ടോയെന്ന് കണ്ടെത്താനുള്ള പ്രാരംഭ പരിശോധനയ്ക്ക് വിധേയരായതായി റിപ്പോര്‍ട്ട് കാണിക്കുന്നു. ഇതിലൂടെ 11,000 പേരില്‍ രോഗം നേരത്തെ കണ്ടെത്താന്‍ സാധിച്ചു. 160,000 സ്ത്രീകള്‍ നേരത്തെയുള്ള സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരായതിന്റെ ഫലമായി 2023ല്‍ 654 കേസുകള്‍ നേരത്തെ കണ്ടുപിടിക്കപ്പെട്ടു. പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയ കേസുകളില്‍ മരണനിരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

സഊദിയില്‍ റോഡപകടങ്ങളില്‍ നിന്നുള്ള മരണങ്ങളുടെ എണ്ണം പകുതിയോളം കുറഞ്ഞതായി ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വിഷന്‍ 2030 ആരംഭിച്ചതിനുശേഷം റോഡപകടങ്ങളില്‍ കാര്യമായ കുറവുണ്ടായി. നേരത്തേ ലോകത്ത് വാഹനാപകടങ്ങളില്‍ ഏറ്റവുമധികം ജീവന്‍ പൊലിയുന്ന രാജ്യങ്ങളിലൊന്നായിരുന്നു സൗദി അറേബ്യ. ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് രാജ്യം ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ മുമ്പ് കണ്ടെത്തിയിരുന്നു. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍ 59.6 വയസായിരുന്നത് 2019ല്‍ 70.8 ആയി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന് 77.3 എത്തിയിരുന്നു.

ഇന്ത്യയിലെ രോഗബാധിതരില്‍ 58 ശതമാനത്തിന്റെ അസുഖവും പകര്‍ച്ചവ്യാധികള്‍ മൂലമുള്ളതല്ലെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കൂടുതല്‍ പേരുടേയും മരണത്തിനിടയാക്കിയത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളാണ്. രാജ്യത്തെ ജനങ്ങളുടെ മരണകാരണമായ അഞ്ചു പ്രശ്‌നങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണമാണ്.