തിരുവനന്തപുരം: യുഎഇയുടെ സഹായത്തോടെ സംസ്ഥാനത്തെ ടൂറിസം ടൗൺഷിപ്പുകൾ വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിടാൻ കേരള സർക്കാർ ഒരുങ്ങുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും ടൂറിസം രംഗത്ത് യുഎഇ നിർദ്ദേശവുമായി മുന്നോട്ട് പോകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യുഎഇ സഹായത്തോടെ വാഗമണ്ണിലും മൂന്നാറിലും ടൗൺഷിപ്പുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പഠിക്കാൻ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ആറംഗ വർക്കിംഗ് ഗ്രൂപ്പിൽ റവന്യൂ, എൽഎസ്ജി പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് പുറമെ ടൂറിസം സെക്രട്ടറി, തദ്ദേശ സ്വയംഭരണ (എൽഎസ്ജി), വനം വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടും. ജനുവരി 18 ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാന്‍ ഈ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, യുഎഇ സർക്കാരിൻ്റെ ഇടപെടലിൻ്റെ സ്വഭാവം ഉത്തരവിൽ പരാമർശിക്കുന്നില്ല. ഏത് നിക്ഷേപത്തിനും കേന്ദ്ര അനുമതി ആവശ്യമാണ്. പദ്ധതിക്കായി സ്വകാര്യ നിക്ഷേപം തേടുമോ എന്ന കാര്യത്തിലും ഉത്തരവിൽ മൗനം പാലിക്കുകയാണ്. മുഴുവൻ നടപടികളും പ്രാഥമിക ഘട്ടത്തിലാണെന്നാണ് ടൂറിസം സെക്രട്ടറി കെ ബിജു വ്യക്തമാക്കുന്നത്. ‘യുഎഇ ഗവൺമെൻ്റ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചു. കൂടാതെ ഞങ്ങൾ പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതകൾ ഉൾപ്പെടെ എല്ലാ വശങ്ങളും വർക്കിംഗ് കമ്മിറ്റി പഠിക്കും, കെ ബിജുവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2023 ഏപ്രിലിൽ യുഎഇ അംബാസഡറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പശ്ചിമേഷ്യൻ രാജ്യം ഹിൽ സ്റ്റേഷനുകളിൽ ടൂറിസം ടൗൺഷിപ്പുകൾ വികസിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചത്. നിർദേശം പഠിക്കാൻ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. 2023 ഡിസംബർ 13ന് ടൂറിസം വകുപ്പ് പദ്ധതി റവന്യൂ വകുപ്പിനെ അറിയിച്ചു. ഇതേത്തുടർന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യൂ കമ്മീഷണർക്ക് അനുയോജ്യമായ പ്ലോട്ടുകൾ കണ്ടെത്തുന്നതിന് നിർദേശം നൽകി.
2019ൽ തൃശൂർ വടക്കാഞ്ചേരിയിൽ ഒരു ഭവന പദ്ധതിക്കും ആശുപത്രിക്കുമുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. എന്നാല്‍ കമ്മീഷനുകളും കൈക്കൂലിയും നൽകിയെന്നാരോപിച്ച് പദ്ധതി വിവാദത്തില്‍ അകപ്പെട്ടു. ഇതേത്തുടർന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യുകയും അഴിമതിക്കേസിൽ പേരുള്ള പലരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തിന് ധനസഹായം നൽകാനുള്ള യുഎഇ സർക്കാരിൻ്റെ സന്നദ്ധത കേന്ദ്രസർക്കാരും എതിർക്കുകയും ചെയ്തിരുന്നു.
അതേസമയം, മൂന്നാറിലും വാഗമണ്ണിലും നിർദിഷ്ട പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 അടി ഉയരത്തിൽ പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിലെ നിർമ്മാണം സർക്കാരിന് വലിയ വെല്ലുവിളിയായി മാറുകയും ചെയ്യും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക