യെമനെതിരായ സൗദി അറേബ്യയുടെ യുദ്ധത്തെയും പലസ്തീൻ ഇസ്രായേൽ അധിനിവേശത്തെയും വിമർശിച്ച ഈജിപ്ഷ്യൻ പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ റാനിയ അൽ അസ്സൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം സൗദിയിൽ മോചിതയായി.
‘ഞാൻ സൗദി ജയിലിൽ നിന്ന് മോചിതയായി. ശാരീരികമോ മാനസികമോ ആയ ഒരു ഉപദ്രവത്തിനും ഞാൻ വിധേയനായിട്ടില്ല. ഇനിയും തന്റെ വിശ്വാസങ്ങൾക്കായി പോരാടുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയാണ്’. റാനിയ എക്സ് പോസ്റ്റിൽ കുറിച്ചു
കഴിഞ്ഞ മാർച്ചിൽ മക്കയിൽ തീർഥാടനത്തിനിടെ കാണാതായ റാനിയ അൽ അസ്സലിനെ കാണാതാവുകയായിരുന്നു. പിന്നീടാണ് സൗദി അറേബ്യയുടെ തടവിലാണ് റാനിയയെന്ന വാർത്തകൾ പുറത്തുവന്നത്. സൗദിയിലെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത റാനി കഴിഞ്ഞ ഒരു വർഷക്കാലമായി തടവിലായിരുന്നു.
കഅബയെ ചുറ്റിപ്പറ്റിയുള്ള മസ്ജിദുൽ ഹറം മസ്ജിദിന്റെ ഒരു കവാടത്തിന് സൗദി രാജാക്കന്മാരുടെ പേര് നൽകിയതിന് സൗദി അധികൃതരെ റാനിയ ചോദ്യം ചെയ്തിരുന്നു. രാജ്യത്തിന്റെ ഭരണ കുടുംബത്തിൽ നിന്ന് ആരെങ്കിലും കഅബ നിർമ്മിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ചുറ്റുമുള്ള വിഗ്രഹങ്ങളുടെ നശീകരണത്തിലോ അല്ലെങ്കിൽ അതിന്റെ വിമോചനത്തിലോ പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ റാനിയ സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകളിൽ ചോദിച്ചിരുന്നു.
യെമനിനെതിരായ സൈനിക ആക്രമണത്തിന് സൗദിയെയും യുഎഇയെയും റാനിയ പരസ്യമായി വിമർശിച്ചു. ഇസ്രായേലിന്റെ പലസ്തീനിലെ അധിനിവേശത്തെയും റാനിയ അപലപിച്ചു. ഭരണകൂടങ്ങൾക്കെതിരായ തുടർച്ചയായ വിമർശനങ്ങൾക്കൊടുവിൽ തടവിലാക്കപ്പെടുകയായിരുന്നു റാനിയ അൽ അസ്സൽ.
അതേസമയം 2023 ഫെബ്രുവരി 11 മുതൽ തന്നെ റാനിയ രഹസ്യമായി തടവിലായിരുന്നുവെന്നാണ് പിന്നീട് അവരുടെ ഈജിപ്തിലും ലെബനനിലുമുള്ള സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്.