ജിദ്ദ: എഎഫ്‌സി ഏഷ്യൻ കപ്പിൽ ഒമാനെ 2-1ന് പരാജയപ്പെടുത്തി സഊദിശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഗ്രൂപ്പ് ‘എഫി’ലെ മത്സരത്തിൽ ഒമാനെ 2-1ന് തോൽപ്പിച്ചാണ് സൗദിയുടെ ഗ്രീൻ ഫാൽകൺസ് മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. പെനാൽറ്റി ഗോളിലൂടെ ലീഡ് നേടിയ ഒമാനെതിരെ സൗദിയുടെ അബ്ദുൽറഹ്മാൻ ഗരീബും അലി അബ്ദുല്ലയ്ഹിയും ഗോൾ നേടിയാണ് വിജയമുറപ്പിച്ചത്.
ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14ാം മിനിറ്റിലാണ് ഒമാൻ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. സാലിം ദൗസരിയും സാലിഹ് അൽ ഷെഹ്‍രിയും നാസർ അൽ ദൗസരിയുമെല്ലാം നടത്തിയ ആക്രമണങ്ങളെ ഡിഫൻസിലൂടെ ഒമാൻ മറിച്ചിട്ടു. ആദ്യ പകുതിയിൽ ഒമാൻ ലീഡ് നിലനിർത്തി.
രണ്ടാം പകുതിയിൽ നിർണായകമായ ചില മാറ്റങ്ങളിലൂടെ സൗദി സജീവമാക്കിയതിനു പിന്നാലെ 78ാം മിനിറ്റിലാണ് സമനില ഗോൾ പിറന്നത്. ഒമാന്റെ പ്രതിരോധ കോട്ട സോളോ നീക്കത്തിലൂടെ പൊളിച്ച അബ്ദുൽറഹ്മാൻ ഗരീബിന്റെ മികവിന് അവകാശപ്പെട്ടതായിരുന്നു ആ ഗോൾ.
പിന്നാലെ വിജയ ഗോളിനായി പോരാടിയ സൗദി ആ ലക്ഷ്യം നേടുന്നത് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിലെ നാടകീയതകൾക്കൊടുവിലായിരുന്നു. 96ാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ അവസരം അലി അൽ ഔജാമിയുടെ ഹെഡ്ഡർ, പോസ്റ്റിനു മുന്നിൽ നിന്ന് അലി അബ്ദുലയ്ഹി രണ്ടാം ടച്ചിലൂടെ വലയിലാക്കി.
എന്നാൽ, ഓഫ് സൈഡ് വിളിച്ച റഫറി ഗോൾ നിഷേധിച്ചതോടെ മിനിറ്റുകൾ നീണ്ട അനിശ്ചിതത്വമായെങ്കിലും ഒടുവിൽ സൗദിയുടെ ഗോൾ വി.എ.ആറിലൂടെ അംഗീകരിക്കുകയായിരുന്നു.