പ്രണയ വിവാഹത്തിനുവേണ്ടി ഉപേക്ഷിച്ചത് 2,500 കോടിയുടെ സ്വത്ത്; വിവാഹമോചിതരാകുന്ന മാതാപിതാക്കൾ ഒന്നിക്കണമെന്ന് മകൾ

0
5107

ലോകത്തിലെ പല സമൂഹങ്ങളും ഇന്നും വിവിധ കാരണങ്ങളാല്‍ പ്രണയ വിവാഹങ്ങളെ എതിര്‍ക്കുന്നു. എന്നാല്‍ എല്ലാത്തരം എതിര്‍പ്പുകളെയും അവഗണിച്ച് പ്രണയിനികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും കുറവല്ല. മലേഷ്യന്‍ വ്യവസായിയുടെ മകള്‍ ഏഞ്ചലിൻ ഫ്രാൻസിസ് തന്‍റെ അളവറ്റ പൈതൃക സമ്പത്ത് ഉപേക്ഷിച്ച് കാമുകനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.

ഏറ്റവും ഒടുവിലായി പൈതൃക സ്വത്ത് ഉപേക്ഷിച്ച ഏഞ്ചലീന തന്‍റെ അച്ഛന്‍റെയും അമ്മയുടെയും വിവാഹ മോചനത്തിന് മൊഴി കൊടുക്കാനെത്തിയപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അറൈഞ്ച്ഡ് വിവാഹങ്ങളും പ്രണയവിവാഹങ്ങളും വീണ്ടും ചര്‍ച്ചയായി. 

മലേഷ്യയിലെ 44-ാമത്തെ ധനികനായ ഖൂ കേ പെങ്ങിന്‍റെയും മുൻ മിസ് മലേഷ്യ പൗളിൻ ചായ്യുടെയും മകളാണ് ഏഞ്ചലിൻ ഫ്രാൻസിസ്. കോറസ് ഹോട്ടൽസിന്‍റെ ഡയറക്ടറായ ഖൂ കേയുടെ 300 മില്യൺ ഡോളറിന്‍റെ (ഏകദേശം 2,484 കോടി രൂപ) കുടുംബ സ്വത്തിന് അവകാശി കൂടിയാണ് ഏഞ്ചലിൻ ഫ്രാൻസിസ്.  എന്നാല്‍ ജെദീദിയ ഫ്രാൻസിസുമായി ഏഞ്ചലിൻ ഫ്രാൻസിസ് പ്രണയത്തിലായിരുന്നു.

ഏഞ്ചലിന്‍റെ ആഗ്രഹത്തിന് എതിരായിരുന്നു കുടുംബം. അവര്‍ ഈ വിവാഹബന്ധത്തെ എതിര്‍ത്തു. പിന്നാലെ കോടികളുടെ പാരമ്പര്യ സ്വത്ത് ഉപേക്ഷിച്ച് ഏഞ്ചലിൻ ഫ്രാൻസിസ്, കാമുകനെ വിവാഹം കഴിച്ചു. 

ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഏഞ്ചലിന്‍, ജെദീദിയയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ഇരുവരുടെയും സാമ്പത്തികനില തമ്മില്‍ വലിയ അന്തരം കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ക്കുന്നതിന് കാരണമായി. ഏഞ്ചലിന്‍റെ പിതാവ് മകളുടെ പ്രണയ ബന്ധത്തെ ശക്തമായി എതിര്‍ത്തു.

ഒടുവില്‍ പാരമ്പര്യ സ്വത്ത് ഉപേക്ഷിച്ച് ഏഞ്ചലിന്‍, ജെദീദിയയെ 2008 ല്‍ വിവാഹം കഴിച്ചു. പിന്നീട് തന്‍റെ കുടുംബവുമായി ഏഞ്ചലീന ബന്ധം പുലര്‍ത്തിയില്ല. എന്നാല്‍, കുറച്ച് നാള്‍ മുമ്പ് ഏഞ്ചലീനയ്ക്ക് തന്‍റെ പിതാവിനെ വീണ്ടും അഭിമുഖീകരിക്കേണ്ടിവന്നു. അതും കോടതിയില്‍ വച്ച്. അച്ഛനും അമ്മയും വിവാഹ മോചിതരാകുമ്പോള്‍ മകള്‍ മൊഴി കൊടുക്കാന്‍ എത്തിയതായിരുന്നു.

തന്‍റെ അമ്മ കുടുംബം നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അച്ഛന്‍ പണമുണ്ടാക്കുന്ന തിരിക്കിലായിരുന്നുവെന്ന് മൊഴി കൊടുത്ത ഏഞ്ചലീന പക്ഷേ, ഇരുവരും വീണ്ടും ഒന്നിക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. പണമല്ല മറിച്ച് പരസ്പര സ്നേഹമാണ് വലുതെന്ന് ഏഞ്ചലീന തന്‍റെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും വീണ്ടും തെളിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ഏഞ്ചലീനയെ പുകഴ്ത്തി നിരവധി പേരെത്തി. മുമ്പ് 2021 ല്‍ ജപ്പാനിലെ രാജകുമാരി മാക്കോ തന്‍റെ കോളേജ് കാല കാമുകനെ വിവാഹം കഴിക്കാനായി തന്‍റെ രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.