ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29-ന്

0
1536

രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഞായറാഴ്ച രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു

തിരുവനന്തപുരം: ഇടതുമുന്നണി ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ബി നേതാവായ കെ.ബി. ഗണേഷ്‌കുമാറും കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29-ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അന്ന് വൈകീട്ട് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്‌. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മുന്നണി യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചു.

മന്ത്രിസ്ഥാനം രണ്ടരവര്‍ഷം പങ്കുവെക്കണമെന്ന ധാരണ നടപ്പാക്കേണ്ട സമയത്തായിരുന്നു നവകേരളസദസ്സ് വന്നത്. അതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയതെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. മറ്റുമന്ത്രിമാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് എല്‍.ഡി.എഫ് യോഗം വിലയിരുത്തി. മന്ത്രിമാര്‍ നല്ല സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ജനക്ഷേമകരമായ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍.ഡി.എഫ്. പിന്തുണയും സഹായവും വാഗ്ദാനംചെയ്തുവെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ അറിയിച്ചു. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഞായറാഴ്ച രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ആന്റണി രാജു രാജിവെച്ചൊഴിഞ്ഞ ഗതാഗതവകുപ്പ് കെ.ബി. ഗണേഷ്‌കുമാറിനും അഹമ്മദ് ദേവര്‍കോവിലിന്റെ തുറമുഖവകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കും.