കോൺഗ്രസിന്റെ ഡിജിപി ഓഫിസ് മാർച്ചിൽ വൻ സംഘർഷം; മാർച്ച് തെരുവുയുദ്ധത്തിലേക്കു നീങ്ങി, പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് പ്രതിപക്ഷ നേതാവ്

0
1436

തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർ‌ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിൽ വൻ സംഘർഷം. മാർച്ചിനിടെ നവകേരള സദസ്സിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ച പ്രവർത്തകർ, പൊലീസിനു നേരെ കല്ലെറിഞ്ഞു.

പ്രവർത്തകർ അക്രമാസക്തരായതോടെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ച് തെരുവുയുദ്ധത്തിലേക്കു നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.

വി.ഡി.സതീശന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കോൺഗ്രസ് പ്രവർത്തകർ കല്ലേറു നടത്തിയത്. ഇതോടെ കെ.സുധാകരനും എം.എം.ഹസ്സനും ഉൾപ്പെടെയുള്ള നേതാക്കളെ വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ മുതിർന്ന നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെ.മുരളീധരൻ എംപി തുടങ്ങിയ നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനിതാപ്രവർത്തകർക്കും ചില മാധ്യമപ്രവർത്തകർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. നേതാക്കൾ പ്രസംഗിക്കുന്ന വേദിക്കു പിന്നിലാണ് പൊലീസ് ആക്രമണം നടത്തിയത്.

സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. ഇതിനിടെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.

മുതിർന്ന നേതാക്കൾക്കു നേരെ നടന്ന കണ്ണീർ വാതക പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സിപിഎമ്മിന്റെ ധാർഷ്ട്യമാണ് ഈ നടപടിയിലൂടെ പുറത്തുവരുന്നതെന്നും പ്രവർത്തകർ പറഞ്ഞു.