റിയാദ്: ലോക ഇ-സ്പോർട്സ് മത്സരങ്ങൾ നടത്താൻ സൗദി അറേബ്യ തീരുമാനിച്ച പശ്ചാത്തലത്തിൽ സഊദിയിൽ വീഡിയോ ഗെയിം, ഇ-സ്പോർട്സ് മേൽനോട്ടത്തിനായി ‘സൗദി ഗെയിമിങ് ആൻഡ് ഇലക്‌ട്രോണിക് സ്‌പോർട്‌സ് അതോറിറ്റി’ എന്ന പേരിൽ ഔദ്യോഗിക സ്ഥാപനം ആരംഭിക്കും.
സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. വീഡിയോ ഗെയിം, ഇ-സ്പോർട്സ് ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം.
മന്ത്രിസഭ യോഗം 2024 ‘ഒട്ടക വർഷം’ ആയി ആചരിക്കാനും തീരുമാനിച്ചു. ‘വേൾഡ് എക്‌സ്‌പോ 2030’െൻറ ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ വിജയിച്ച സൗദി അറേബ്യയെയും അതിനുവേണ്ടി കിരീടാവകാശി നടത്തിയ ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തിെൻറ മികവ്, സുപ്രധാന പങ്ക്, അന്താരാഷ്ട്ര പദവി എന്നിവയുമായി പൊരുത്തപ്പെടുന്നതാണിത്. അന്താരാഷ്ട്ര സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ തുടർച്ചയായുണ്ടാകുന്ന വിജയങ്ങളുടെ തുടർച്ചയായാണ് ഇതെന്നും മന്ത്രിസഭ വിലയിരുത്തി.
‘വിഷൻ 2030’െൻറ ഭാഗമായി രാജ്യവും തലസ്ഥാനമായ റിയാദും വിവിധ മേഖലകളിൽ സാക്ഷ്യം വഹിക്കുന്ന വികസനത്തെക്കുറിച്ച് ലോകജനതക്ക് അറിയാൻ വോട്ടുചെയ്ത രാജ്യങ്ങൾക്ക് മന്ത്രിസഭ നന്ദി പറഞ്ഞു.