പാർലമെന്റിൽ സ്‌മോക്ക് സ്പ്രേ പ്രയോഗിച്ചപ്പോൾ നെഞ്ചുവിരിച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ചർച്ചയാകുന്നു. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനഥേ അടക്കം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഭയപ്പെടേണ്ട, വാക്കുകളല്ല, പ്രവൃത്തികളിലൂടെയും കാണിച്ചു, ‘പാർലമെന്റിൽ ബഹളമുണ്ടായപ്പോൾ നേതാവ് നെഞ്ചുവിരിച്ച് നിന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ചയാണ് ഇന്നുണ്ടായത്. പൊതുഗ്യാലറിയിൽ നിന്ന് രണ്ട് പേർ എംപിമാർ ഇരിക്കുന്ന സ്ഥലത്തേക്ക് ചാടി സ്‌മോക്ക് സ്പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. . ബിജെപി എം.പി പ്രതാപ് സിംഹയുടെ പേരിലാണ് സാഗർ ശർമ്മ, മനോരഞ്ജൻ ഡി.എന്നിവർ പാസ് സ്വന്തമാക്കിയത്.
നാലുപേർ സംഭവത്തിൽ അറസ്റ്റിലായി. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഗുരുതരസുരക്ഷാ വീഴ്ചയാണ് പാർലമെന്ററിൽ ഉണ്ടായിരിക്കുന്നത്. സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. എംപിമാരും സെക്യൂരിറ്റിമാരും ചേർന്നാണ് ഇവരെ കീഴടക്കിയത്.
സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്സഭ സ്പീക്കർ അറിയിച്ചു. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടിയിട്ടുണ്ട്.