ന്യൂഡൽഹി: 12 ലക്ഷം ഇന്ത്യക്കാർ ഈ വർഷം ഉംറ നിർവഹിച്ചതായി സഊദി ഹജ്ജ്-ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് അൽ റബിയ. ഹജ്ജ്, ഉംറ വിഷയങ്ങളിൽ നടന്ന ചർച്ചക്കുശേഷം ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർക്കൊപ്പം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷത്തെക്കാൾ 74 ശതമാനത്തിന്റെ വർധനയാണിത്. നേരിട്ടുള്ള വിമാന സർവിസ്, ചെലവു കുറഞ്ഞ വിമാന സർവിസുകൾ, മൂന്ന് പുതിയ വിസ കേന്ദ്രങ്ങൾ തുറക്കൽ തുടങ്ങിയ നടപടികളിലൂടെ ഉംറ നിർവഹിക്കാനുള്ള സൗകര്യം വർധിപ്പിക്കുന്നതിന് ഇന്ത്യയും സൗദിയും നടപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഉംറ നിർവഹിക്കാനുള്ള ക്രമീകരണങ്ങൾ സുഗമമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 48 മണിക്കൂറിനകം വിസ നൽകുന്നതിന് നടപടിയായി. ഇന്ത്യയിൽനിന്നുള്ളവർക്ക് വർക്ക് വിസ, ടൂറിസം വിസയുള്ളവർക്ക് ഉംറ വിസ 96 മണിക്കൂറിലേക്ക് അനുവദിക്കും. പശ്ചിമ, മധ്യപൂർവേഷ്യൻ മേഖലകളിലേക്ക് പോകുന്നവർക്ക് സ്റ്റോപ് ഓവർ വിസ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.