വിറങ്ങലിച്ച് നേപ്പാൾ; ഭൂചലനത്തിൽ 128 മരണം, 400 പേർക്ക് പരുക്ക്, ഡൽഹിയിലും ഉത്തർപ്രദേശിലും പ്രകമ്പനം

0
2508

ന്യൂഡൽഹി: നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 128 മരണം. നാനൂറോളം പേർക്കു പരുക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം. വെള്ളിയാഴ്ച രാത്രി 11.32നാണു വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി. രാത്രിയായതിനാൽ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.

https://twitter.com/U23337/status/1720609291063759136?t=xjOLgu51QGarJd73FozCow&s=19

നേപ്പാളിലെ ജാജർകോട്ട് ജില്ലയിലെ റാമിഡാന്റ പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നു. നിരവധിപ്പേർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. റുകും ജില്ലയിൽ മാത്രം 35 പേർ മരിച്ചതായാണു വിവരം. ജാജർകോട്ടിൽ മുപ്പതിൽ അധികം പേരും മരിച്ചു. നേപ്പാൾ സൈന്യവും പൊലീസും രക്ഷാപ്രവർത്തനം  നടത്തുകയാണ്.  യായർ കോട്ട്, രുക്കം വെസ്റ്റ് ജില്ലകളിലാണു നാശനഷ്ടം ഏറെയും റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

തകർന്ന കെട്ടിടങ്ങൾക്ക് ഇടയിലൂടെ രാത്രിയിൽ  ബന്ധുക്കൾക്കായി പരതുന്ന പ്രദേശവാസികളുടെ വിഡിയോകൾ പുറത്തുവന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചനം രേഖപ്പെടുത്തി. ഒക്ടോബർ 22 നും നേപ്പാളിൽ ഭൂചലനം സംഭവിച്ചിരുന്നു. അന്നു 6.1 തീവ്രതയുള്ള  ഭൂചലനമാണ് സംഭവിച്ചത്.

തകർന്ന ബൈക്കും ജനലും, നേപ്പാളിലെ ഭൂചലനത്തിലുണ്ടായത് വലിയ നാശനഷ്ടം. (Photo: BALKUMAR SHARMA/AFP)
നേപ്പാൾ ഭൂചലനത്തിൽ പരുക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ജാജർകോട്ട് ജില്ലാ ആശുപത്രി (Photo: BALKUMAR SHARMA/AFP).