ഇൻഷൂറൻസ് പദ്ധതിയിലൂടെ ഓരോ പൗരനും നിരവധി ആനുകൂല്യങ്ങൾ
റിയാദ്: സഊദിയിൽ അടുത്ത വർഷം മുതൽ ദേശീയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ. വാർഷിക പുതുക്കലുകൾ ആവശ്യമില്ലാത്ത ആജീവനാന്ത ഇൻഷൂറൻസ് പോളിസിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിയാദിൽ നടക്കുന്ന നാലാമത് ലോകാരോഗ്യ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വർഷം മധ്യത്തോടെയാണ് ദേശീയ ഇൻഷൂറൻസ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുകയെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. രാജ്യത്തിന്റെ സബ്‌സിഡിയോടെ ആജീവനാന്ത ഇൻഷൂറൻസ് പദ്ധതിയായാണിത് നടപ്പിലാക്കുക. അതിനാൽ വർഷം തോറും പോളിസി പുതുക്കേണ്ടി വരില്ല.
കൂടാതെ ചികിത്സക്ക് പ്രത്യക പരിധികളും നിശ്ചയിച്ചിട്ടില്ല. മാത്രവുമല്ല മുൻ കൂട്ടിയുള്ള അനുമതി ആവശ്യമില്ലാതെ തന്നെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് സേവനങ്ങൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ക്ലസ്റ്ററുകളുടെ നെറ്റ്‌വർക്ക് വഴിയായിരിക്കും സേവനങ്ങൾ നൽകുക.
സഊദി പൗരന്മാക്ക് ഇതിൽ പ്രത്യേക നെറ്റ് വർക്കുണ്ടാകും. ഓരോ പൗരനും നിരവധി ആനൂകൂല്യങ്ങൾ ഇതിലൂടെ ലഭിക്കും. എൺപത് വയസ്സ് തികയുന്നത് വരെ ഓരോ പൗരനെയും ആരോഗ്യത്തോടെയും ശാരീരിക ക്ഷമതയോടെയും സംരക്ഷിക്കുകയും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ദേശീയ ഇൻഷുറൻസിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.