ഗസ്സക്കു മേല്‍ തീമഴ വര്‍ഷിച്ച ഒരു രാവു കൂടി, 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 700 ലേറെ ഫലസ്തീനികളെ; ആക്രമണം 18 നാള്‍ പിന്നിടുന്നു

0
1692

തെല്‍ അവിവ്: തീമഴയില്‍ വെന്ത് ഗസ്സ ഒരു രാവു കൂടി പിന്നിടുന്നു. ഹമാസിനെതിരെ തിരിച്ചടിക്കാനെന്നേ പേരില്‍ ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പെടെ സാധാരണക്കാര്‍ക്കു മേല്‍ ഇസ്‌റാഈല്‍ വിമാനങ്ങള്‍ തീതുപ്പാന്‍ തുടങ്ങിയിട്ട് 18 നാള്‍ പിന്നിട്ടിരിക്കുന്നു. അതിനിടെ കൊല്ലപ്പെട്ടവര്‍ 6000 കവിഞ്ഞു. അതില്‍ കുഞ്ഞുങ്ങള്‍ മാത്രം 2361. അതുപോലെ തന്നെ സ്ത്രീകളും. പരുക്കേറ്റ് കിടക്കുന്നവര്‍ അനവധിയനവധി. കാണാതായവരും ആയിരത്തോളം. അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേരുണ്ടെന്നും അറിയില്ല.

ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. 400 ഹമാസ് കേന്ദ്രങ്ങള്‍ അക്രമിച്ചുവെന്നും നിരവധി ഹമാസ് പ്രവര്‍ത്തകരെ വധിച്ചെന്നുമാണ് ഇസ്‌റാഈല്‍ നരാധമ സൈന്യം വിവരിക്കുന്നത്. ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുക എന്ന പ്രക്രിയ ഇനിയും സമയമെടുക്കുമെന്നും അവര്‍ പറയുന്നു. ഇതിനെല്ലാം പുറമേ ഉപരോധങ്ങളും. ഇന്ധനം എത്തിക്കുന്നത് പോലും ഉപരോധിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളാണ് വഴിയാധാരമായിട്ടുള്ളത്.

അതിനിടെ, യു.എന്‍ സെക്രട്ടറി ജനറല്‍ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറല്‍ അസംബ്ലിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കും വഴിയൊരുക്കി. ഹമാസിന്റെ ഇസ്‌റാഈല്‍ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല എന്നായിരുന്നു അന്റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വര്‍ഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീന്‍ വിധേയമായതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഇത് ഇസ്‌റാഈലിനെ വല്ലാതെ ചൊടിപ്പിച്ചു.

നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്‌റാഈല്‍ വിദേശകാര്യമന്ത്രി ഏലി കോഹന്‍ പ്രസംഗം തുടങ്ങിയത്. ഗുട്ടെറസിന്റെ രാജി ആവശ്യപ്പെട്ട് ഇസ്‌റാഈല്‍ അംബാസിഡറും രംഗത്തെത്തി. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് അറബ് രാജ്യങ്ങളായ സഊദി, ഈജിപ്ത്, ജോര്‍ദാന്‍, യു എ ഇ എന്നിവ അസംബ്ലിയില്‍ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാന്‍ വെടിനിര്‍ത്തണമെന്ന് ഡബ്‌ള്യൂ.എച്ച്.ഒ യും ആവശ്യപ്പെട്ടു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് പറഞ്ഞു.ഇന്ധനമില്ലാത്തതിനാല്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനവും നിലച്ച അവസ്ഥയിലാണ്.