ഹിജാബ് നിരോധനത്തിൽ ഇളവു നൽകി സർക്കാർ; മൽസര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് ഉത്തരവിറക്കി

0
1803

ബെംഗളുരു: കർണാടകയിൽ
ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു.

ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി  എം.സി. സുധാകർ ചൂണ്ടിക്കാട്ടി. മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിനായി ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

കർണാടകയിലെ സ്കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി 2022 ഫെബ്രുവരി 5നാണ് സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് മാർച്ച് 15ന് ഈ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിശാലബെഞ്ച്, യൂണിഫോം സംബന്ധിച്ച് കൃത്യമായ നിർവചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കരുതെന്നു വിധിച്ചിരുന്നു.