സഊദിയും യുഎഇയും വന്‍ ലാഭം കൊയ്യും; അലിയന്‍സ് പ്രവചനം ശരിയായാല്‍ വെട്ടിലാകുക ഇന്ത്യ

0
4399

ദുബൈ: പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുമെന്നാണ് ഇസ്റാഈലിന്റെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. എല്ലാ പിന്തുണയും നല്‍കി അമേരിക്കയും ബ്രിട്ടനും ഇസ്റാഈലിനൊപ്പമുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് കാര്യക്ഷമമായ ഇടപെടലിന് സാധിച്ചിട്ടില്ല. അറബ് ലീഗ് ഉച്ചകോടി വ്യക്തമായ തീരുമാനം എടുത്തിട്ടുമില്ല. സമാധാന ശ്രമങ്ങള്‍ വിജയിക്കാത്തതും യുദ്ധം നീളുമെന്ന സൂചന നല്‍കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഈ സാഹചര്യത്തില്‍ ആഗോള വിപണി വലിയ ആശങ്കയിലാണ്. വ്യാപാര മേഖലകള്‍ കൂടുതല്‍ സങ്കീര്‍ണമാകും. നിക്ഷേപങ്ങള്‍ കുറയുകയും ചെയ്യും. എണ്ണവില വന്‍ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എണ്ണവിലയില്‍ സംഭവിക്കുന്ന ചെറിയ മാറ്റം പോലും വിപണിയെ നേരിട്ട് ബാധിക്കും.

എണ്ണ വന്‍തോതില്‍ വാങ്ങുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് അലിയന്‍സ് ട്രേഡിന്റെ പ്രവചനം. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയാണ് അലിയന്‍സ് ട്രേഡ്. വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇവരുടെ പ്രവചനം എണ്ണവില കുതിച്ചുയരുമെന്നാണ്. പശ്ചിമേഷ്യയിലെ യുദ്ധമാണ് എണ്ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബാരലിന് 140 ഡോളര്‍ വരെ ക്രൂഡ് ഓയിലിന് ഉയര്‍ന്നേക്കാമെന്നാണ് കമ്പനി പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാകും.

ഇസ്റാഈല്‍ ഫലസ്തീന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബാരലിന് 83 ഡോളറായിരുന്നു വില. ഇപ്പോള്‍ 92 ഡോളറിലെത്തിയിരിക്കുന്നു. വില വര്‍ധിപ്പിക്കാന്‍ വേണ്ടി സഊദി അറേബ്യയും ഒപെകിലെ മറ്റു രാജ്യങ്ങളും ശ്രമിച്ചുവരുന്നതിനിടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയും അലിയന്‍സ് ട്രേഡ് ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ബാരലിന് 100 ഡോളര്‍ എങ്കിലും എത്തണം എന്നായിരുന്നു സഊദി അറേബ്യയുടെ നിലപാട്. വില കുറഞ്ഞാല്‍ തങ്ങളുടെ സാമ്പത്തിക ഭദ്രത ഇളകുമെന്നും സഊദി ഭയപ്പെട്ടിരുന്നു.

വില വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഊദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും പ്രതിദിനം 13 ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണ് കുറച്ചിരിക്കുന്നത്.

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കണമെന്നും ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും സഊദി വഴങ്ങിയിട്ടില്ല. അതിനിടെയാണ് യുദ്ധമുണ്ടായതും നിക്ഷേപകര്‍ ആശങ്കയിലായതും. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപമിറങ്ങാന്‍ സാധ്യത കുറവാണ്. എണ്ണചരക്ക് വ്യാപാരം സുഗമമാകുകയുമില്ല. മെഡിറ്ററേനിയന്‍ കടലിലൂടെ ഹോര്‍മുസ് വഴിയുള്ള ചരക്ക് കടത്ത് കുറയ്ക്കണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്ക് കടത്ത് ചെങ്കടലിലൂടെയാക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെടുകയും ചെയ്തു.

എണ്ണ വ്യാപാരത്തിന് പ്രതിസന്ധി നേരിട്ടാല്‍ അലിയന്‍സ് പ്രവചിച്ച പോലെ ബാരലിന് 140 ഡോളറിലെത്തും. ഇതാകട്ടെ, സഊദി, യുഎഇ, റഷ്യ, ഇറാഖ്, നൈജീരിയ ഉള്‍പ്പെടെയുള്ള ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് നേട്ടമാകും. ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയും ചെയ്യും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക