ബന്ധം വഷളായതിന് പിന്നാലെ കാനഡയുടെ നാൽപതിലേറെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ

0
1208

ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെ കാനഡയുടെ നാൽപതിലേറെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികളുടെ കാര്യത്തിൽ സമതുല്യത പാലിക്കണമെന്ന് ഇന്ത്യ കാനഡയോടെ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ കാനഡയ്ക്ക് 62 നയതന്ത്ര ഉദ്യോഗസ്ഥരാണുള്ളത്. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കൂടുതലാണെന്നും ഇരു രാജ്യങ്ങളിലും പരസ്പരമുള്ള സാന്നിധ്യം എണ്ണത്തിലും പദവികളിലും തുല്യമാക്കി മാറ്റണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി. ഇത് പാലിക്കുന്നതിനായി 41 പേരെ ഒക്ടോബർ പത്താം തിയതിക്ക് മുമ്പ് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് ഫോർ ജസ്റ്റിസ് , ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ്, ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് , ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് , ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് എന്നിസംഘടനകളെ നിരോധിക്കണമെന്നും ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ 5 സംഘടനകളെയും ഇന്ത്യ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബബ്ബർ ഖൽസ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നീ ഖാലിസ്താൻ ഭീകര സംഘടനകളെ 2003ൽ കാനഡ, യുഎസ് ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചിരുന്നു.

അതേസമയം, നിജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ചൂണ്ടിക്കാട്ടി, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖലിസ്താൻ അനുകൂലികൾ പ്രതിഷേധിച്ചു.