ജിദ്ദ: ഉച്ചസമയ ജോലി നിരോധനം പിന്‍വലിച്ചതായി സഊദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും അവര്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ദേശീയ തൊഴില്‍ സുരക്ഷാ ആരോഗ്യ കൗണ്‍സിലിന്റെയും താത്പര്യപ്രകാരമാണ് ഈ തീരുമാനം നടപ്പാക്കിയിരുന്നത്.
ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ ചൂട് കൂടിയതിനാൽ തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
95 ശതമാനം സ്ഥാപനങ്ങളും ഈ വര്‍ഷം വ്യവസ്ഥ അംഗീകരിച്ചിരുന്നു. തൊഴില്‍ കാരണമായുണ്ടാവുന്ന പരുക്കുകളും രോഗങ്ങളും ഇല്ലാതാക്കാന്‍ തൊഴില്‍ സമയം ക്രമീകരിക്കാന്‍ എല്ലാ തൊഴിലുടമകളോടും ആവശ്യപ്പെട്ടിരുന്നതായും മന്ത്രാലയം അറിയിച്ചു.