ദുബായ്: സമൂഹമാധ്യമങ്ങളിൽ വ്യാജ വിദേശ കറൻസികൾ പ്രചരിപ്പിച്ച് വ്യക്തികളെ കബളിപ്പിച്ച പ്രതികൾക്ക് തടവുശിക്ഷ. ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. യഥാർഥ കറൻസിയേക്കാൾ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്ത് യഥാർത്ഥ കറൻസികളാണെന്ന് അവകാശപ്പെട്ടാണ് പ്രതികൾ വ്യാജ വിദേശ കറൻസികൾ നൽകിയിരുന്നത്.
സമൂഹമാധ്യമം വഴിയാണ് പ്രതികൾ ആവശ്യക്കാരെ വലവീശിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇര അവരെ ബന്ധപ്പെടുമ്പോൾ കൈമാറ്റത്തിനും ഡെലിവറിക്കുമുള്ള സ്ഥലവിവരങ്ങൾ കൈമാറും. ഇവിടെ പ്രതികൾ വ്യാജ കറൻസി ഇരയ്ക്ക് കൈമാറുകയും പകരം യഥാർത്ഥ യുഎഇ ദിർഹം സ്വീകരിക്കുകയും ചെയ്യും.
തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇരകൾക്ക് മനസ്സിലാകുന്നത്. ലൈസൻസുള്ള സ്ഥാപനങ്ങൾ മുഖേന കറൻസികൾ നേടാനും കൈമാറ്റം ചെയ്യാനും പൊതുജനങ്ങളോട് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം വ്യാജന്മാരെ വിശ്വസിക്കരുത്, പ്രത്യേകിച്ച് വേഗത്തിൽ പണം സമ്പാദിക്കാൻ ശ്രമിക്കുന്നവരെ എന്നും അധികൃതർ നിർദേശിച്ചു.