സുല്‍ത്താന്‍ അല്‍നിയാദി ഭൂമിയിലേക്ക് തിരിച്ചു, 17 മണിക്കൂര്‍ യാത്ര, കാത്തിരിക്കുന്നു ഇക്കാര്യം; പ്രാർത്ഥനയോടെ ലോകം, ആവേശത്തോടെ അറബ് ജനത

0
2737

ദുബൈ: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാദിയുടെ ഭൂമിയിലേക്കുള്ള വരവ് ആരംഭിച്ചു. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ഇവരുടെ വാഹനം അണ്‍ഡോക് ചെയ്തതായി നാസ സ്ഥിരീകരിച്ചു. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ് ഇവരുടെ മടക്കയാത്ര. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമാണ് ഇവരുടെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ അണ്‍ഡോക്ക് ചെയ്തത്.

17 മണിക്കൂര്‍ നീണ്ട യാത്രയാണ് ഇനി അല്‍നിയാദിക്കും സംഘത്തിനുമുള്ളത്. യാത്ര ചെയ്യുന്ന എന്‍ഡവര്‍ ഫ്‌ളോറിഡ തീരത്താണ് ഇറങ്ങുക. തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറരയ്ക്ക് ശേഷമായിരിക്കും ഇവര്‍ ഭൂമിയിലെത്തുക. അല്‍നിയാദിക്കൊപ്പം ക്രൂ 6 അംഗങ്ങളുമുണ്ടാവും. നാസ ബഹിരാകാശ ശാസ്ത്രജ്ഞനായ സ്റ്റീവന്‍ ബോവന്‍, വൂഡന്‍ ഹോബര്‍ഗ് എന്നിവരും, റഷ്യയുടെ കോസ്‌മോനോട്ട് ആന്‍ഡ്രെ ഫെഡ്യായേവും ഇക്കൂട്ടത്തിലുണ്ടാവും. മാര്‍ച്ച് രണ്ടിനാണ് ഈ ദൗത്യം ലോഞ്ച് ചെയ്തത്.

സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ലോഞ്ച് ചെയ്തത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം. അടുത്ത ദിവസം തന്നെ ഇത് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അല്‍ നിയാദി 186 ദിവസം പ്രദക്ഷിണം നടത്തിയിരുന്നു. ഒപ്പം സ്‌പേസ് വാക്കും ഏഴ് മണിക്കൂറോളം അദ്ദേഹം നടത്തിയിരുന്നു. സഊദി ബഹിരാകാശ സഞ്ചാരികളായ അലി അല്‍ ഖാര്‍നി, റയ്യാന ബര്‍ണാവി എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം ബഹിരാകാശത്ത് ചെലവിട്ട ആറ് മാസത്തില്‍ ഭൂമിയുടെ മനോഹരമായ ഒരു ചിത്രം ബഹിരാകാശത്ത് നിന്ന് അദ്ദേഹം അയച്ചിരുന്നു. തന്റെ നേട്ടങ്ങളും, വെല്ലുവിളികളും അല്‍ നിയാദി വിശദീകരിച്ചിരുന്നു. ഇവരുടെ മടക്കയാത്ര തത്സമയ സംപ്രേഷണം അടക്കം നടത്തുന്നുണ്ട്. നിലവില്‍ ഓഡിയോ മാത്രമാണ് ലഭ്യമാകുക. ഇതില്‍ ബഹിരാകാശ യാത്രികരും, അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലെ യാത്രക്കാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഉണ്ടാവുക.

കഴിഞ്ഞ ദിവസം സംഘം യാത്ര തുടങ്ങേണ്ടതായിരുന്നു. എ ന്നാല്‍ ഫ്‌ളോറിഡ തീരത്തെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇത് മാറ്റേണ്ടി വന്നത്. ദീര്‍ഘ കാല സ്‌പേസ് മിഷന്റെ ഭാഗമാകുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനാണ് അല്‍ നിയാദി. ഭൂമിയിലെത്തിയാലും ഉടന്‍ അല്‍ നിയാദിക്ക് വീട്ടിലേക്ക് പോകാനാവില്ല. നിരവധി മെഡിക്കല്‍ ടെസ്റ്റുകള്‍ അദ്ദേഹത്തിനായി നടത്തും. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടോ എന്ന് പരിശോധിക്കും. അദ്ദേഹത്തിന് അണുബാധയുണ്ടോ എന്നും നോക്കും. മിഷനെ കുറിച്ചുള്ള വിശദീകരണങ്ങളും അദ്ദേഹം നല്‍കണം. യുഎസ്സില്‍ വെച്ചായിരിക്കും ഇതെല്ലാമുണ്ടാവുക.

തുടര്‍ന്നാണ് യുഎഇയിലെ വീട്ടിലേക്ക് മടങ്ങാനാവുക. ബഹിരാകാശ യാത്രികരെ ഡ്രാഗണില്‍ നിന്ന് സ്‌ട്രെച്ചര്‍ മോഡലിലാണ് പുറത്തെത്തിക്കുക. തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന നടത്തുക. തുടര്‍ന്ന് ടെക്‌സസിലെ ഹൂസ്റ്റണിലേക്ക് ഇവരെ കൊണ്ടുപോകും. ഇവിടെ വെച്ച് സുഹൃത്തുക്കളെയും കുടുംബത്തെയും കാണാം. അല്‍ നിയാദി പക്ഷേ വീട്ടിലെത്താന്‍ വൈകും. ഇവരുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെയും ഇക്കാലയളവില്‍ പരിശോധിക്കും.