റിയാദ്: വാഹനത്തിൽ നിന്ന് വേദന സംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ.
വാഹന പരിശോധനക്കിടെയാണ് ഈ മരുന്നുകൾ സുരക്ഷാവകുപ്പ് കണ്ടെത്തിയത്. ഇത് സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകളായിരുന്നു.
വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് സൗദി ജോലി ചെയ്തിരുന്ന ഈ മലയാളിയെ കുരുക്കിലാക്കിയത്.
ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇതിന് മുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറി കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല. റോഡിൽ പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷാവകുപ്പ് വാഹനത്തിനുള്ളിൽ നിന്ന് മരുന്നുകൾ കണ്ടെത്തി.
ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കിൽ പ്രശ്നമാവില്ലായിരുന്നു. അത് ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു. ആദ്യത്തെ ഡ്രൈവർ സൗദി വിട്ടുപോയിരുന്നതിനാൽ ആ ഒരു പിടിവള്ളിയും ഇല്ലാതായി.
തുടർന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലും ശിക്ഷിച്ചത്. സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ശിക്ഷ വിധിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസിലായിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്.