റിയാദ്: മലബാറിലെ പ്രവാസികളുടെയും ഉംറ തീർത്ഥാടകരുടെയും യാത്ര സൗകര്യം പരിഗണിച്ചു ഗൾഫിലെ പ്രമുഖ വിമാന കമ്പനിയായ സഊദി എയർലൈൻസിന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും സർവീസ് പുനരാരംഭിക്കാൻ ഉടനെ അനുമതി നൽകണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം ആവശ്യപ്പെട്ടു. നിലവിൽ റിയാദ് ഉൾപ്പെടെ സഊദിയിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനങ്ങൾ മാത്രം സർവീസ് നടത്തുന്നതിനാൽ അടിയന്തിര ചികിത്സ വേണ്ട രോഗികൾക്കും അപകടം സംഭവിച്ചവർക്കും അത് പോലെ മരണം സംഭവിച്ച പ്രവാസികളുടെ മൃതദേഹം കൊണ്ട് പോകുന്നതിനും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. നേരത്തെ റിയാദ് – ജിദ്ദ – ദമാം എന്നിവിടങ്ങളിൽ നിന്നും സഊദി എയർലയൻസ് കോഴിക്കോട് സർവീസ് ഉണ്ടായിരുന്നത് സഊദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസം നൽകിയിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജന പ്രതിനിധികളും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ കോട്ടക്കൽ മണ്ഡലം ടീമിനെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ന്യൂഡൽഹിയിലെ ഖായിദെ മില്ലത്ത് സ്മാരക സൗധത്തിനായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
മലാസിൽ വെച്ച് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൂവാട് അധ്യക്ഷത വഹിച്ചു. ബഷീർ മുല്ലപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുറമണ്ണൂർ, ഫൈസൽ കൊന്നക്കാട്ടിൽ, ഇസ്മായിൽ പൊന്മള, മുഹമ്മദ് ദിലൈബ്, സിറാജുദ്ധീൻ അടാട്ടിൽ, മുഹമ്മദ് ഫാറൂഖ്, അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ്, മുഹമ്മദ് കല്ലിങ്ങൽ, ഹാഷിം വളാഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് ഫർഹാൻ കാടാമ്പുഴ സ്വാഗതവും അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.