വിളയിൽ ഫസീലയുടെ സംഭാവനകൾ സംരക്ഷിക്കപ്പെടണം

റിയാദ്: അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ മഹത്തായ സംഭാവനകൾ ക്രോഡീകരിക്കുകയും അവ സംരക്ഷിക്കപ്പെടുകയും വേണ്ടതുണ്ടെന്ന് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. പതിനായിരക്കണക്കിന് വേദികളിലും മറ്റുമായി ആയിരക്കണക്കിന് തനതായ മാപ്പിളപ്പാട്ടുകൾ സംഭാവന ചെയ്ത അവർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയിട്ടുണ്ടെന്നും മരണാന്തര ബഹുമതിയായെങ്കിലും അത്തരം അംഗീകാരങ്ങളൊക്കെ നൽകി അവരെ ആദരിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും അനുസ്മരണ സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഈ വർഷം ആദ്യത്തിൽ ജിദ്ദയിലെത്തിയ വിളയിൽ ഫസീലയെ കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ അടക്കം വിവിധ വേദികളിൽ വെച്ച് ആദരിച്ചതും എന്നത്തേയും മികച്ച ഗാനങ്ങൾ അവരിൽ നിന്നും ലൈവായി കേട്ട് ആസ്വദിക്കാൻ പറ്റിയതും പലരും സദസ്സുമായി പങ്കുവെച്ചു. അനുസ്മരണ പരിപാടി പ്രശസ്ത മാധ്യമ പ്രവർത്തകൻ മുസാഫിർ ഉദ്‌ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ വൈസ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, നസീർ വാവക്കുഞ്ഞു, അബ്ദുല്ല മുക്കണ്ണി, സലാഹ് കാരാടൻ, ശിഹാബ് കരുവാരക്കുണ്ട്, സുൽഫിക്കർ ഒതായി, കരീം മാവൂർ, കബീർ കൊണ്ടോട്ടി, നൂഹ് ബീമാപ്പള്ളി, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, റഫീഖ് റിയാദ്, ഖാലിദ് പാളയാട്ട്, ഷാജി അരിമ്പ്രതൊടി, യൂസുഫ് കോട്ട, മുഹമ്മദ്‌ പെരുമ്പിലായ്, അബ്ബാസ് മുസ്‌ലിയാരങ്ങാടി, നാസർ കോഴിത്തൊടി, സമദ് പൊറ്റയിൽ, സാദിഖലി തുവ്വൂർ, റഊഫ് തിരൂരങ്ങാടി, റഹീം കാക്കൂർ, നിസാർ മടവൂർ, റഹ്മത്ത് അലി കൊണ്ടോട്ടി, മൻസൂർ ഒഴുകൂർ, ജ്യോതി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.