ദുരൂഹത’യുടെ ചുരുളഴിയാതെ ശ്രീദേവിയുടെ മരണം: ചോദ്യങ്ങൾ ബാക്കിയാക്കി ദുഃഖസാന്ദ്രമായ ദിനങ്ങളുടെ ഓർമ്മയിൽ പ്രവാസലോകം

0
2206

ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെര്‍വയുടെ റാസല്‍ഖൈമയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 2018 ഫെബ്രുവരി 22 ന് കുടുംബവുമായി എത്തിയ ശ്രീദേവി മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ദുബൈ: ആരവങ്ങളിൽ വന്നിറങ്ങി ദുബൈയിൽ മരണത്തിൽ മറഞ്ഞ ബോളിവുഡ് സ്വപ്നസുന്ദരി ശ്രീദേവിക്ക് ഇന്നലെ 60 വയസ്സ് തികഞ്ഞപ്പോൾ, അന്നത്തെ ആ ദുഃഖസാന്ദ്രമായ ദിനങ്ങൾ ഓർത്ത് യുഎഇയിലെ സാമൂഹിക പ്രവർത്തകരും ആരാധകരും. 2018 ഫെബ്രുവരി 24ന്  രാത്രി 11.30 നായിരുന്നു  ശ്രീദേവി ദുബായിൽ മരിച്ചത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണ സമയത്ത് സമീപത്തുണ്ടായിരുന്നു.

ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെര്‍വയുടെ റാസല്‍ഖൈമയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 2018 ഫെബ്രുവരി 22നായിരുന്നു ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്. ഇവർ താമസിച്ചിരുന്ന ദുബൈ ജുമൈറ എമിറേറ്റ്സ് ടവറിലെ കുളിമുറിയിലെ ബാത് ടബ്ബില്‍ 25ന് ശ്രീദേവിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  പിന്നീട് മൃതദേഹം ദുബായ് പൊലീസ് ഹെഡ് ക്വാർടേഴ്സ് മോർച്ചറിയിലേയ്ക്ക് മാറ്റി. ഫോറൻസിക് റിപോർട്ട് പ്രകാരം ബാത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്നും ഇത് അപകടമായിരുന്നുവെന്നും വ്യക്തമാക്കി.

ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിൽ നിന്ന് ബർദുബായ് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. മരണത്തിൽ ദുരൂഹത നിലനിന്നതിനാൽ അന്ന് പ്രോസിക്യൂഷനിൽ നിന്ന് ക്ലിയറൻസ് ലഭിക്കാൻ വൈകുകയുമുണ്ടായി. എന്നാൽ,  മരണത്തിൽ ദുരൂഹതകൾ ഒന്നുമില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും ദുബായ് അധികൃതർ പിന്നീട് വ്യക്തമാക്കി. ഫൊറൻസിക് റിപോർട്ടിൽ പറയുന്നത് പോലെ ശ്രീദേവിയുടെത് ബോധം നഷ്ടപ്പെട്ടശേഷം അബദ്ധത്തിലുണ്ടായ മുങ്ങിമരണമാണെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി.

മൃതദേഹം കുടുംബത്തിന് വിട്ടുനൽകുകയും പ്രത്യേക വിമാനത്തിൽ 27ന് നാട്ടിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. വിലെപേരൽ സേവ സമാജ് ശ്മശാനത്തിലായിരുന്നു ബോളിവുഡ‍ിന്‍റെ പ്രിയതാരത്തെ സംസ്കരിച്ചത്. കേസ് പ്രോസിക്യൂഷന് കൈമാറിയ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്ന് നിരീക്ഷണം അന്ന് ഉണ്ടായിരുന്നു. എന്നാൽ, ഫൊറൻസിക് റിപോർട്ട് പ്രോസിക്യൂഷൻ ശരിവയ്ക്കുകയായിരുന്നു. കർശന നിയന്ത്രണത്തോടെയായിരുന്നു ദുബായ് പൊലീസ് നടപടികൾ പൂർത്തീകരിച്ചത്. ഫോട്ടോയെടുക്കുന്നതിനു പൊലീസ് വിലക്കേർപ്പെടുത്തി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കേസിൽ ദുരൂഹതകൾ ഒന്നും ഇല്ലെന്ന് അധികൃതർ വെളിപ്പെടുത്തിയത്.  സീൽ ചെയ്ത കവറിലാണു പ്രോസിക്യൂഷനു പൊലീസ് സർജന്‍റെ റിപ്പോർട്ട് കൈമാറിയത്. അസ്വാഭാവിക മരണം, മരിച്ചയാളുടെ പ്രശസ്തി തുടങ്ങിയ ഘടകങ്ങൾ തുടരന്വേഷണത്തെ പ്രസക്തമാക്കുന്ന കാര്യങ്ങൾ ആയിരുന്നു. ഇത്തരം കേസുകളിൽ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം ഉറപ്പുവരുത്തുന്ന രാജ്യമാണു യുഎഇ.

ശ്രീദേവിയുടെ മരണം അന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയതായിരുന്നു. പ്രാദേശിക അറബിക് മാധ്യമങ്ങൾ പോലും വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയുമുണ്ടായി. നൂറിലേറെ പേരാണ് ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്ത ദുബായ് മുഹൈസിനയിലെ സെന്‍ററിലെത്തിയത്. ഇതിൽ ഒട്ടേറെ തൊഴിലാളികളുമുണ്ടായിരുന്നു. മൃതദേഹം പൊതു ദർശനത്തിന് വയ്ക്കില്ലെന്നും പൊതുജനങ്ങളെ ആരെയും കാണാൻ അനുവദിക്കില്ലെന്നും അറിഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ജോലി സ്ഥലങ്ങളിൽ നിന്നിറങ്ങിയവരായിരുന്നു ഇവരിൽ പലരും.

ആ മുഖം അവസാനമായി ഒരു നോക്കു കാണാൻ സാധിച്ചെങ്കിലോ എന്ന പ്രതീക്ഷയോടെ. പക്ഷേ, ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ താത്പര്യമില്ലാത്തതിനാൽ പൊലീസ് മാധ്യമപ്രവർത്തകരെയടക്കം കവാടത്തിന് അകത്തേയ്ക്ക് പ്രവേശിച്ചില്ല. എങ്കിലും നേരത്തെ സ്ഥലം പിടിച്ച ചില മാധ്യമപ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും എംബാമിങ് സെന്‍ററിന് വേളിയിൽ നിൽക്കാൻ സാധിച്ചു. എന്നാൽ, പടമെടുക്കാനോ മറ്റോ ഇവരെയും അനുവദിച്ചില്ല. എംബാമിങ് സെന്‍ററിലെ സംഭവ വികാസങ്ങൾ ഫേസ്ബുക്കിൽ തത്സമയം നൽകിയ പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്‍റെ റിപോർട്ടറെ പൊലീസ് പിടികൂടുകയും ചെയ്തു. ഇദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി പിന്നീട് വിട്ടയച്ചു.

ശ്രീദേവി മരിച്ച ശേഷം അറബിക് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം(ഫയൽ ചിത്രം)

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് മൃതദേഹം എംബാമിങ് സെൻററിലെത്തിച്ചത്. തുടർന്ന് നടപടികൾ അത്രയധികം നീണ്ടുനിന്നില്ല. കഷ്ടിച്ച് ഒരു മണിക്കൂറികനം എംബാമിങ് കഴിഞ്ഞു. ജീവൻ പൊലിഞ്ഞിട്ട് മൂന്ന് ദിവസമായെങ്കിലും ആ മുഖത്ത് നിന്ന് ശ്രീത്വം അകന്നിരുന്നില്ല. ശ്രീദേവി മരിച്ചതായി റിപോർട് വന്നതിന് ശേഷം യുഎഇയിലെ ഇന്ത്യൻ മാധ്യമങ്ങൾക്കും ഇന്ത്യയിലെ ഹിന്ദി ചാനലുകാർക്കും വിശ്രമമുണ്ടായിരുന്നില്ല. ആദ്യം എവിടെ, എങ്ങനെയാണ് സംഭവം നടന്നതെന്ന കാര്യം അറിയാനുള്ള ശ്രമമായിരുന്നു. ഒരു ദിവസം മുഴുവൻ മോർച്ചറിക്കരികിൽ എല്ലാവരും കാത്തിരുന്നു. പിന്നീട്, രാത്രിയോടെ നിരാശയോടെ മടങ്ങി. രണ്ട് ദിവസം കഴിഞ്ഞാണ് ബാത് ടബിൽ വീണ് മുങ്ങിമരിച്ചതാണെന്ന ഫോറൻസിക് റിപോർട് പുറത്തുവന്നത്. ഇതോടെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും അത് അസ്ഥാനത്തായി. കേസ് പ്രോസിക്യൂഷന് കൈമാറിയതായിരുന്നു കാരണം. തുടർന്ന് പ്രോസിക്യൂഷൻ ക്ലിയറൻസ് വരികയും കേസ് അവസാനിപ്പിക്കുകയും ചെയ്തതോടെ എംബാമിങ്ങിനും കളമൊരുങ്ങി.

ദുബായ് ശ്രീദേവിക്ക് പ്രിയ നഗരമായിരുന്നു. ഷോപ്പിങ്ങിന് ഏറെ ഇഷ്ടപ്പെട്ടിരുന്ന നാട്. സഹോദരിയുടെ സാന്നിധ്യവും അതിന് കാരണമായി. ഇടയ്ക്കിടെ സ്വകാര്യമായി നടി കുടുംബ സമേതം ദുബായിലെത്താറുണ്ടായിരുന്നു. ഒടുവിൽ, ഇവിടെ ജീവൻ നഷ്ടപ്പെടുന്ന മറ്റെല്ലാ പ്രവാസിയെയും പോലെ കേവലമൊരു മരപ്പെട്ടിയിൽ അടക്കം ചെയ്ത് ഇന്ത്യയുടെ പ്രിയ താരം പോകുമെന്ന് ആരും കരുതിയിരുന്നതേയില്ല.

മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.