ജിദ്ദ: വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 272 ജ്വല്ലറികൾക്ക് ഈ വർഷം രണ്ടാം പാദത്തിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ പിഴകൾ ചുമത്തി. മൂന്നു മാസത്തിനിടെ 1,797 ജ്വല്ലറികളിലാണ് വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തിയത്.
ആഭരണങ്ങളിൽ ജ്വല്ലറിയുടെ പേര് മുദ്രണം ചെയ്യാതിരിക്കൽ, ഇൻവോയ്‌സുകളിൽ പൂർണ വിവരങ്ങൾ ഇല്ലാതിരിക്കൽ, ലൈസൻസില്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് ജ്വല്ലറികൾക്ക് പിഴകൾ ചുമത്തിയത്. പ്രീഷ്യസ് മെറ്റൽസ് ആന്റ് ജെംസ്റ്റോൺസ് നിയമം അനുസരിച്ച് നിയമ ലംഘകർക്ക് രണ്ടു വർഷം വരെ തടവും നാലു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സ്ഥാപപനങ്ങളുടെ നിയമസാധുത ഉറപ്പുവരുത്താനും പ്രീഷ്യസ് മെറ്റൽസ് ആന്റ് ജെംസ്റ്റോൺസ് നിയമവും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമവും പണംവെളുപ്പിക്കൽ വിരുദ്ധ നിയമവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മുഴുവൻ പ്രവിശ്യകളിലെയും ജ്വല്ലറികളിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തുന്നുണ്ട്.