സ്ത്രീകളുടെ തൊഴിൽനഷ്ടത്തിനാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ വഴിയൊരുക്കുകയെന്ന് പഠന റിപ്പോർട്ട്

0
1098

പുരുഷൻമാരേക്കാൾ സ്ത്രീകളുടെ തൊഴിൽനഷ്ടത്തിനാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ വഴിയൊരുക്കുകയെന്ന് പഠന റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണു പഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻ‌സും ഓട്ടമേഷനുമൊക്കെ കാരണം ഈ പതിറ്റാണ്ടിന്റെ അവസാനം തന്നെ വൻ തൊഴിൽനഷ്ടം ഉടലെടുക്കുമെന്നാണു റിപ്പോർട്ട്.

ജോലി ചെയ്യുന്ന പത്തിൽ എട്ട് സ്ത്രീകളെയും പ്രതിസന്ധി ബാധിക്കുമത്രേ. നിലവിൽ തൊഴിൽ ചെയ്യുന്ന ഇടം വിട്ടു മറ്റൊരിടം തേടാനോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു മുന്നിൽ തൊഴിൽ ഉപേക്ഷിക്കാനോ അവർ നിർബന്ധിതരാകുമെന്ന് റിപ്പോ‍ർട്ട് പറയുന്നു.

ഫുഡ് സർവീസസ്, കസ്റ്റമർ സർവീസ്, ഓഫിസ് സപ്പോർ‌ട്ട് തുടങ്ങിയ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരും വർഷങ്ങളിൽ വലിയ വേരോട്ടമുണ്ടാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഈ മേഖലകളിൽ വ്യാപകമായി സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ പുരുഷൻമാരേക്കാൾ സ്ത്രീകൾ ബാധിക്കപ്പെടുമെന്ന് റിപ്പോർട്ട് പറയുന്നു.

2030 ആകുമ്പോഴേക്കും ഈ തൊഴിൽ മേഖലകളിൽ 20 ലക്ഷം മുതൽ 37 ലക്ഷം വരെ തൊഴിൽ നഷ്ടമുണ്ടാകുമെന്നാ ണ് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് കണക്കുകൂട്ടൽ. സ്ത്രീകൾ ധാരാളമുള്ള ചില്ലറവ്യാപാരം, കാഷ്യർ തുടങ്ങിയ തസ്തികകളും ബാധിക്കപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള തസ്തികകളിൽ തന്നെ തുടരാതെ  വ്യത്യസ്ത നൈപുണ്യങ്ങൾ ആർജിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു.

റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. പുരുഷൻമാർ കൂടുതലുള്ള മാനുവൽ സർവീസ്, പ്രൊഡക്ഷൻ മേഖലയിലെ ജോലികൾ എന്നിവ താരതമ്യേന കൂടുതൽ സുരക്ഷിതമായിരിക്കുമെന്നും പഠനങ്ങളുണ്ട്.  ഈ വർഷം മാർച്ചിൽ ഗോൾഡ്മാൻ സാക്ക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ 30 കോടി ജോലികൾ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം നഷ്ടപ്പെടുമെന്ന് പറഞ്ഞിരുന്നു.