സഊദിയിൽ സാധനങ്ങളുടെ വില വർധിപ്പിച്ചാൽ അയ്യായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ

0
2495

റിയാദ്: സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിനും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനും അയ്യായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ഈ വർഷത്തെ വിൽപ്പന നിയമലംഘനങ്ങൾക്കുള്ള മുനിസിപ്പൽ പിഴകളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. സാധനങ്ങളുടെ വില വർധിപ്പിക്കുന്നതിനും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനും അയ്യായിരം മുതൽ ഒരു ലക്ഷം റിയാൽ വരെയാകും പിഴ.

വിവിധ നിയമ ലംഘനങ്ങൾക്ക് സ്ഥാപനങ്ങളെ അഞ്ച് വിഭാഗമായി തരം തിരിച്ചാണ് പിഴ. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം വാണിജ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ വർഷത്തെ മുനിസിപ്പൽ നിയമലംഘനങ്ങൾക്കുള്ള പിഴകൾ പ്രഖ്യാപിച്ചത്.

അധികൃതർ നിശ്ചയിച്ച പരിധിക്ക് മുകളിൽ വില വർധിപ്പിക്കുന്നതിനും, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനും സ്ഥാപനങ്ങൾക്ക് 5000 മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ നിയമലംഘനങ്ങൾക്കും ഉപഭോക്താവിന് ഇൻവോയിസ് നൽകാതിരുന്നാലും 5 വിഭാഗങ്ങളിലായി 200 റിയാൽ മുതൽ 1000 റിയാൽ വരെയാണ് പിഴ.

സാധനങ്ങളിൽ വില പ്രദർശിപ്പികാതിരുന്നാലും ഇതേ പിഴ തന്നെ ഈടാക്കും. ഭക്ഷ്യ ഉത്പാദന സ്ഥാപനങ്ങളിൽ ഓരോ ആഴ്ചയിലേക്കും അനുവദിച്ചിരിക്കുന്നതിനേക്കൾ അഞ്ച് ശതമാനത്തിൽ കൂടുതൽ പൊടി, മാവ്, റൊട്ടി എന്നിവ പാഴാക്കിയാൽ അഞ്ച് വിഭാഗങ്ങളിലായി 1000 മുതൽ 5000 റിയാൽ വരെ പിഴ ചുമത്തും.

രാജ്യത്ത് സബ്സിഡി അനുവദിക്കുന്ന മൈദ, മൈദ ഉൽപ്പന്നങ്ങൾ എന്നിവയുടെ പാക്കിംഗുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 2000 മുതൽ 10,000 റിയാൽ വരെയാണ് പിഴ. ഉപഭോക്താവിന് സിംഗിൾ ബ്രഡ്, സാമൂലി തുടങ്ങിയ നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്ക് 200 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും.

ഓരോ നഗരത്തിൻ്റെയും സാമ്പത്തിക സ്ഥിതി, സ്ഥാപനങ്ങളുടെ വലിപ്പം, നിയമ ലംഘനങ്ങളുടെ അഘാതം തുടങ്ങിയ വിലയിരുത്തി തയ്യാറാക്കിയ പരിഷ്കരിച്ച പിഴ പട്ടിക കഴിഞ്ഞ മാസം മന്ത്രാലയം അംഗീകരിച്ചിരുന്നു.