നാട്ടിൽ നിന്ന് വരുന്ന വളണ്ടിയേഴ്‌സിനെ കുറിച്ച് പരാതി ഉയരുന്നു, ഉറുദു ഭാഷ പരിജ്ഞാന കുറവ് പ്രയാസങ്ങളുണ്ടാക്കുന്നു: ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി

0
1361

വിലക്കേർപ്പെടുത്തിയ ഹജ്ജ് ഗ്രൂപ്പ് പ്രതിനിധികളോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും കൃത്യമായ പരാതി നൽകാൻ തയ്യാറായില്ലെന്നും ചെയർമാൻ

ജിദ്ദ: നാട്ടിൽ നിന്ന് വരുന്ന ഹജ്ജ് വളണ്ടിയർമാരുടെ ഉറുദു ഭാഷയിലെ പരിജ്ഞാന കുറവ് തീർഥാടകരെ ബാധിക്കുന്നതായി കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു. കേരളത്തിന് ഇത്തവണ മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നന്ദി അറിയിക്കുന്നതായും സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ജിദ്ദയിൽ പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഹാജിമാരുടെ എണ്ണത്തിലുള്ള വർധനവ് ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മറ്റി നടത്തിയ ശ്രമങ്ങളാണ് മൂന്ന് ഹജ്ജ് എംബാർക്കേഷന് പോയിൻുകൾ അനുവദിക്കാൻ സാഹചര്യമൊരുക്കിയത്. ഇതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഹ്ജ്ജിന് സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷ നൽകിയ 1275 പേർക്ക് അവസാന നിമിഷത്തിൽ യാത്ര മുടങ്ങിയ സംഭവം വൈകിയാണ് അറിഞ്ഞത്. എന്നാൽ വിലക്കേർപ്പെടുത്തിയ ഹജ്ജ് ഗ്രൂപ്പ് പ്രതിനിധികളോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും കൃത്യമായ പരാതി നൽകാൻ തയ്യാറായില്ലെന്ന് ചെയർമാൻ പറഞ്ഞു.
ഹാജിമാർക്ക് ഇ വിസ സേവനം നടപ്പിലാക്കണമന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല.

നാട്ടിൽ നിന്ന് വരുന്ന വോളണ്ടിയേഴ്‌സിനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. ഉറുദു ഭാഷയിലെ പരിജ്ഞാന കുറവ് വല്ലാതെ പ്രയാസങ്ങളുണ്ടാക്കുന്നതായി അറിയാൻ സാധിച്ചു. സഊദിയിൽ നിന്നുള്ള അറിയിപ്പ് വൈകിയതിനാൽ നറുക്കെടുപ്പ് വൈകി. ഇത് മൂലം പലർക്കും പഠനക്ലാസ് ലഭിച്ചിട്ടില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഹാജിമാരുടെ മരണം 90 ൽ താഴെയായി കുറഞ്ഞു. ചിലർ ഇപ്പോഴും ചികിത്സയിലാണ്. മദീനയിൽ കിച്ചണ് സൗകര്യമില്ലാത്തതിനാൽ സംസ്ഥാ സർക്കാർ മുൻകയ്യെടുത്ത്പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഹോട്ടലിൽ ഭക്ഷണത്തിനുള്ള സൗകര്യങ്ങളൊരുക്കി. സഊയിലെ മലയാളി സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങൾ വളറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സഊദിയിലെ സന്നദ്ധ സേവന പ്രവർത്തകരും സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ബന്ധങ്ങളൊന്നും ഇല്ല. എങ്കിലും മലയാളികൾ എന്ന പരിഗണനയിലാണ് കേന്ദ്ര സർക്കാർ ഹജ്ജ് കമ്മറ്റിയെ അഭിനന്ദിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ തീർത്ഥാടകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർമ്മിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട സേവനങ്ങൾ ഹാജ്ജിമാർക്ക് ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഒരുക്കിയ മീറ്റ് ദ പ്രസ്സിൽ ഫോറം ആക്ടിങ് പ്രസിഡന്റ് ജാഫറലി പാലക്കോട് ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവരും സന്നിഹിതരായി.